ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരും– മീനാക്ഷി മുഖർജി

ചൊക്ലി> ബംഗാളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി മീനാക്ഷി മുഖർജി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകാതിരിക്കാൻ പലയിടത്തും തൃണമൂൽ കോൺഗ്രസ് ഭീകരത സൃഷ്‌ടിച്ചു. ഇടതുപക്ഷം ജയിക്കാനിടയുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ ബൂത്ത്‌പിടിച്ചും ബാലറ്റ് നശിപ്പിച്ചും തെരഞ്ഞെടുപ്പുതന്നെ അട്ടിമറിച്ചു. മാമൻ വാസു രക്തസാക്ഷിദിന പൊതുസമ്മേളനം ചൊക്ലിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപി–- ആർഎസ്‌എസ് വർഗീയശക്തികളെയും പൊലീസിനെയും നേരിട്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്. ടിഎംസി ഗുണ്ടകളും പൊലീസുംചേർന്ന് നിരവധി സഖാക്കളെ കൊലപ്പെടുത്തി. നേരാംവണ്ണം കേസെടുക്കാൻപോലും തയാറാവുന്നില്ല. ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും തടയുന്ന സർക്കാർ ആർഎസ്‌എസ്സിന് ശാഖ നടത്താൻ എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുന്നു.
തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധം എല്ലാമേഖലയിലും കാണാം. കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗംചെയ്‌തു കൊന്നവർക്ക് തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ഭരണസംവിധാനമാണ് ബംഗാളിലേത്. അഴിമതിക്കും ഭരണനയങ്ങൾക്കുമെതിരെ ബംഗാളിൽ ഇടതുപക്ഷം പോരാട്ടം തുടരുകയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കുകതന്നെ ചെയ്യും. ഒരുനാളിൽ ബംഗാളിലും ഇടതുപക്ഷം തിരിച്ചുവരും– -മീനാക്ഷി മുഖർജി പറഞ്ഞു.









0 comments