അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കണം: പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 12:44 AM | 0 min read

പീരുമേട്
അപകടാവസ്ഥയിലായ തോട്ടം ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിലെ മഞ്ചുമല ലോവർ ഡിവിഷനിലെ ലയം  രണ്ടുദിവസം മുമ്പ് ഇടിഞ്ഞുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. ബുധൻ രാവിലെ തേങ്ങാക്കലിൽ എസ്റ്റേറ്റ് ലയത്തിന്റെ ശുചിമുറി ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപനാളുകളിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. 
പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും  ജീവിതവും സുരക്ഷിതമല്ലാത്ത തരത്തിൽ ലയങ്ങൾ അപകടാവസ്ഥയിലായി മാറിയിരിക്കുകയാണ്. ലയങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച വിഷയങ്ങൾ യൂണിയൻ മുമ്പും പലതവണ മാനേജ്മെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 
ഈ സാഹചര്യത്തിൽ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ബന്ധപ്പെട്ട മാനേജ്മെന്റുകൾ അടിയന്തരമായി പൂർത്തീകരിക്കണം. പുനർ നിർമിക്കുകയോ അടിയന്തര അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണം. വാസയോഗ്യമല്ലാത്ത ലയങ്ങളിൽനിന്ന് ഉടമയുടെ ഉത്തരവാദിത്വത്തിൽ തൊഴിലാളികൾക്ക് മറ്റുസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കണം. കാലവർഷം ശക്തിപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും അപകടം ഉണ്ടാകുമെന്ന ആശങ്കവ്യാപകമാണ്. ഈ സാഹചര്യത്തിൽ ഉചിതമായ നടപടി മാനേജ്മെന്റ്‌ സ്വീകരിച്ചില്ലെങ്കിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സന്നദ്ധമാകുമെന്ന് യൂണിയൻ പ്രസിഡന്റ് ആർ തിലകൻ, ജനറൽ സെക്രട്ടറി എം തങ്കദുര എന്നിവർ അറിയിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home