print edition പറഞ്ഞത് പാലിക്കും; അതാണ് അനുഭവം

തിരുവനന്തപുരം: നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ്, നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ച് ആർജവത്തോടെ തലയുയർത്തി വീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ് എൽഡിഎഫ്. പ്രകടനപത്രിക എന്ന സങ്കൽപം തന്നെ മാറ്റിയെഴുതി, അവയിലുള്ളതെല്ലാം നടപ്പാക്കാനുള്ളതാണെന്ന് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തിയാണ് സർക്കാർ പത്തുവർഷം പൂർത്തിയാക്കുന്നത്.
സർക്കാരിനെതിരായ യുഡിഎഫിന്റെ നുണപ്രചാരണത്തിനുള്ള മറുപടികൂടിയാണിത്. 2016ൽ അധികാരത്തിൽവന്ന ഒന്നാം പിണറായി സർക്കാരാണ് ഇൗ മാതൃക തുടങ്ങിയത്. വാക്കുപാലിക്കുന്ന സർക്കാരാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി കഴിഞ്ഞ ഒമ്പതുവർഷവും എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു.
കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ പുതിയ മാതൃകയായിരുന്നു ഇത്. 2016-ലെ എൽഡിഎഫ് സർക്കാർ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പാക്കിയിരുന്നു. പ്രകടനപത്രികയിൽ പറയാത്ത നിരവധികാര്യങ്ങളും ചെയ്‌തു. പ്രളയവും കോവിഡും നിപായും ആ സർക്കാർ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. ലോകത്തിനുമുന്നിൽ വലിയ മാതൃക തീർത്താണ് ദുരന്തങ്ങളെ സർക്കാർ കൈകാര്യംചെയ്‌തത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 900 ഉറപ്പുകളാണ് ജനങ്ങൾക്കുമുന്നിൽ വച്ചത്. അവയിൽ 97 ശതമാനവും പൂർത്തീകരിക്കുകയോ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തു. കോവിഡ് കാലത്താണ് സർക്കാർ തുടർഭരണത്തിലെത്തിയത്. കോവിഡിന്റെ ഭീതിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുകയെന്നതായിരുന്നു അടിയന്തര കടമ. മുണ്ടക്കൈ ദുരന്തം നാടിന് കനത്ത ആഘാതമായിരുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് എന്ന മഹത്തായ മാതൃകയാണ് കേരളം സൃഷ്‌ടിച്ചത്. പ്രതിസന്ധിഘട്ടങ്ങളിലെ അതിജീവന മാതൃക ഒന്നും രണ്ടും പിണറായി സർക്കാരുകളെ ശ്രദ്ധേയമാക്കി. പുതിയ കാലത്തിനനുസൃതമായ വികസന മുന്നേറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
അസാധ്യമെന്നു പറഞ്ഞ് യുഡിഎഫ് സർക്കാർ ഒഴിവാക്കിയതൊക്കെ സാധ്യമാക്കിയതും നേട്ടമാണ്. അതിദാരിദ്ര്യമുക്ത കേരളവും ഡിജിറ്റൽ സാക്ഷര സമൂഹവും വിഴിഞ്ഞം തുറമുഖവും ആരോഗ്യമേഖലയിലെ മികവും വിലക്കയറ്റം തടഞ്ഞുനിർത്തിയും ക്ഷേമനടപടികൾ ആവിഷ്‌കരിച്ചും വാക്കുപാലിച്ച പത്തുവർഷമാണ് പിന്നിടുന്നത്.









0 comments