മാറ്റത്തിനൊപ്പം കോട്ടക്കലും

സി രാജേഷ്
വളാഞ്ചേരി
ലോകത്തിന് ആയുർവേദ നഗരമാണ് കോട്ടക്കൽ. ദക്ഷിണ കേരളത്തിലെ പ്രധാന ആരാധനാലയമായ കാടാമ്പുഴ ക്ഷേത്രവും ആയിരങ്ങളുടെ വിശപ്പകറ്റുന്ന മൂന്നാക്കൽ പള്ളിയും ഉൾക്കൊള്ളുന്ന മതനിരപേക്ഷതയുടെ ഈറ്റില്ലം. 2008ലെ മണ്ഡലം പുനർനിർണയത്തിൽ കുറ്റിപ്പുറം മണ്ഡലത്തിലെ പ്രധാന ഭാഗവും മലപ്പുറം മണ്ഡലത്തിലെ കുറച്ചുഭാഗവും ചേർത്താണ് കോട്ടക്കൽ മണ്ഡലം രൂപീകരിച്ചത്. 2011ലെ തെരഞ്ഞെടുപ്പ് മുതൽ മുസ്ലിംലീഗിനാണ് വിജയം. എന്നാൽ കാലങ്ങളായി വിജയം നൽകുന്ന മണ്ഡലത്തിൽ വികസനമെത്തിക്കാൻ ലീഗ് പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. നഗരം ഇന്നും ഗതാഗതക്കുരുക്കിലാണ്. മണ്ഡലത്തിൽ സർക്കാർ കോളേജ് എന്ന ആവശ്യവും നടപ്പാക്കാനായില്ല. ദേശീയപാതയിൽ വട്ടപ്പാറ കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ എന്ന പ്രഖ്യാപനവും കടലാസിൽതന്നെ. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ പോളിടെക്നിക്കാക്കി ഉയർത്തണമെന്ന ആവശ്യവും തുടരുന്നു. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയെന്നതല്ലാതെ എടുത്തുപറയാൻ കഴിയുന്ന ഒരു പദ്ധതിയും ലീഗ് പ്രതിനിധി നടപ്പാക്കിയിട്ടില്ല. യുഡിഎഫ് എംഎൽഎയായിട്ടും മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ നിരവധിയാണ്. കഞ്ഞിപ്പുര -മൂടാൽ ബൈപാസ്, ഇരിമ്പിളിയം,- എടയൂർ -– വളാഞ്ചേരി കുടിവെള്ള പദ്ധതികൾ, കുറ്റിപ്പുറം, പേരശനൂർ, കോട്ടക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ തുടങ്ങിയവ പ്രധാന നേട്ടങ്ങളാണ്. കേരള പ്രവാസിസംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രീതി കോഞ്ചത്താണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി അംഗം, കേരള പ്രവാസി വനിതാ കുടുംബവേദി സംസ്ഥാന കൺവീനർ, സംസ്ഥാന പ്രവാസി ബാങ്ക് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ കെ ആബിദ് ഹുസൈൻ തങ്ങളാണ് മൂന്നാമതും മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തിലെ ലീഗ് നേതാക്കളെ പരിഗണിക്കാത്ത നേതൃത്വത്തിന്റെ നടപടിയിൽ പ്രാദേശിക നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും അഭിപ്രായഭിന്നത രൂക്ഷമായിട്ടുണ്ട്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റും മലപ്പുറം ചെറാട്ടുകുഴി സ്വദേശിയുമായ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളിയാണ് എൻഡിഎ സ്ഥാനാർഥി.








0 comments