print edition ഡീലിൽ പൊള്ളി; വയനാട് കളത്തിൽ

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ

സി കെ ദിനേശ്
Published on Mar 30, 2026, 02:49 AM | 1 min read
തിരുവനന്തപുരം: ഡീൽ വിവാദത്തിൽ പൊള്ളുമെന്നും കൂടുതൽ വലിച്ചിഴയ്ക്കാതെ വിഷയം മാറ്റണമെന്നും കോൺഗ്രസിന് വിദഗ്ധ ഉപദേശം. കോൺഗ്രസിന്റെ തന്ത്രജ്ഞരും മുതിർന്ന നേതാക്കളും എക്കാലത്തും യുഡിഎഫിനെ പിന്തുണച്ച രണ്ട് മുഖ്യധാര പത്രങ്ങളും കളം മാറ്റിച്ചവിട്ടാനാണ് ഉപദേശിച്ചിട്ടുള്ളത്. ഒന്നുകിൽ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പദ്ധതികളിൽ ഉൗന്നുക അല്ലെങ്കിൽ വീണ്ടും ശബരിമല പരീക്ഷിച്ചു നോക്കുക എന്നാണ് ഉപദേശം.
പത്തുവർഷത്തെ വികസനവും ക്ഷേമവും ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് കോൺഗ്രസും ഏതാനും മാധ്യമങ്ങളും ചേർന്ന് ഡീൽ വിവാദം കൊണ്ടുവന്നത്. സിപിഐ എമ്മും ബിജെപിയും തമ്മിൽ പത്ത് മണ്ഡലങ്ങളിൽ ഡീലുണ്ടെന്നാണ് ആക്ഷേപം. എന്നാൽ, പതിവായി ബിജെപിയുമായി ഡീലുണ്ടാക്കുന്നത് ആരെന്ന ചരിത്രം ചർച്ചയായതോടെ യുഡിഎഫിന് തിരിച്ചടിയായി. ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാൻ ഇറക്കിയ ഇൗ തന്ത്രം ഫലിക്കില്ലെന്ന് യുഡിഎഫിലുള്ള ന്യൂനപക്ഷ കക്ഷികളും വിലയിരുത്തി. ചില പുരോഹിതരുടെ തുറന്നു പറച്ചിലും ഡീൽ വിവാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കി.
വയനാട് ദുരന്ത ബാധിതരുടെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ച കോടിക്കണക്കിന് രൂപ മുക്കിയതും വീട് പണിയാത്തതും തെരഞ്ഞെടുപ്പ് രംഗത്ത് മുഖ്യചർച്ചയാണ്. ഇതിനിടെ കെ സി വേണുഗോപാലിന്റെ കോഴ വിവാദ ആരോപണം വസ്തുതയാണെന്നതിനുള്ള തെളിവുകളും പുറത്തുവരുന്നുണ്ട്. ഇതോടെ, ഡീലിൽ കടിച്ചുതൂങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
ബിജെപി ഡീലെന്നുപറഞ്ഞവർ പിന്നീട് എസ്‌ഡിപിഐയുമായി ഡീലെന്നായി. ഇടതുപക്ഷം സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളുടെ പേരും യുഡിഎഫ് ആരോപിക്കുന്ന പട്ടികയിലുണ്ട്. അതുകൊണ്ടാണ് ധർമടവും ഇനി ഡീൽ പട്ടികയിൽ വരുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്.










0 comments