print edition വികസനത്തുടർച്ചയിലൂടെ സാമൂഹ്യനീതി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുകളിലൂടെ കരുത്തിൽ, കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രകടനപത്രികയാണ് കഴിഞ്ഞദിവസം എൽഡിഎഫ് പുറത്തിറക്കിയത്. പ്രായോഗികവും ക്രിയാത്മകവുമായ പദ്ധതികളിലൂടെ സമസ്ത മേഖലകളിലേയും പുരോഗതിയാണ് വിഭാവനം ചെയ്യുന്നത്.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിലൂടെ സംസ്ഥാനത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന ഉറപ്പ് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസം പകരുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി ഉയർത്താനുള്ള തീരുമാനം സർക്കാരിന്റെ ജനക്ഷേമ പ്രതിബദ്ധതയുടെ തുടർച്ചയായി. ഗിഗ് തൊഴിലാളികൾക്കും വിദേശത്തുള്ള മലയാളികൾക്കും ഉറപ്പുവരുത്തുന്ന സുരക്ഷാ പദ്ധതികൾ പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കുന്നു.
ആരോഗ്യമേഖലയിൽ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പ്രഖ്യാപനം തുല്യനീതിയിലധിഷ്ഠിതമായ കേരള മോഡലിന്റെ വിപുലീകരണമായി. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്കായി ‘പൊതു ഹോസ്റ്റലുകളും' യുവജനങ്ങൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന ‘കണക്ട് ടു വർക്ക്' പദ്ധതിയും ആവിഷ്കരിക്കുന്നത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സുസ്ഥിരമായ ഇടപെടലുകളുടെ ഭാഗമായാണ്.
സ്വകാര്യ മേഖലയിൽ പോലും പട്ടികജാതി-പട്ടികവർഗ സംവരണം ലക്ഷ്യമിടുന്നതിലൂടെ സാമൂഹ്യനീതിയുടെ പുതിയ വാതിലുകളാണ് തുറക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശികമായി തൊഴിൽ ലഭ്യമാക്കുമെന്ന ഉറപ്പ് സ്വയംപര്യാപ്തതയിലൂടെ സ്ത്രീ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കും.
വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടം, കൊച്ചിയിലെ എഐ സിറ്റി തുടങ്ങിയവ കേരളത്തെ ആഗോള നിക്ഷേപ സൗഹൃദ കേന്ദ്രമാക്കും. കാർഷിക മേഖലയിൽ നെല്ലിന്റെയും റബറിന്റെയും താങ്ങുവില ഉയർത്തുന്നതിനൊപ്പം വിപണി ഇടപെടലുകൾ ശക്തമാക്കാനുള്ള നീക്കം കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ യാഥാർഥ്യമാക്കാനുള്ള എൽഡിഎഫ് തീരുമാനം വികസനത്തിന്റെ പുതിയ വേഗം കേരളത്തിന് സമ്മാനിക്കും.









0 comments