ചെങ്ങന്നൂരിന്റെ ചങ്കുറപ്പ്...

സജി ചെറിയാന് ചെറിയനാട് ഓട്ടാഫീസിൽ നൽകിയ സ്വീകരണം
ചെങ്ങന്നൂർ
പര്യടനവാഹനം കടന്നുപോകുന്ന വഴിയരികിലെ ചുവരുകളിൽ, വഴിവക്കിലൊക്കെയും പതിച്ച പോസ്‌റ്ററുകളിൽ, സ്വീകരിക്കാനെത്തിയ ആബാലവൃദ്ധം ജനങ്ങളേന്തിയ പ്ലക്കാർഡുകളിലുമെല്ലാം വാചകമൊന്നുതന്നെ ‘സജി തുടരും, ചെങ്ങന്നൂർ വളരും'. എംഎൽഎയായും മന്ത്രിയായും നിറഞ്ഞുനിന്ന് നാടിന്റെ സ്‌നേഹവും വിശ്വാസവും നേടിയെടുത്തതിന്റെ നേർസാക്ഷ്യമായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം. ആലാ പഞ്ചായത്തിൽ പെണ്ണുക്കര കനാൽ ജങ്ഷനിലായിരുന്നു പര്യടനതുടക്കം. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. മണിക്കുട്ടൻ അധ്യക്ഷനായി. വിജയകിരീടം ചൂടിച്ചാണ് ഇവിടെ പ്രവർത്തകർ സ്വീകരിച്ചത്. പഞ്ചായത്തിലെ ദീർഘകാല ആവശ്യമായിരുന്ന സമ്പൂർണ കുടിവെളള പദ്ധതി യാഥാർഥ്യമാകുന്ന ആവേശത്തിലായിരുന്നു പഴുക്കാമോടിയിലെ സ്വീകരണസദസ്. രക്തസാക്ഷി ചെറിയനാട് ശിവരാമന്റെ മണ്ണും ആവേശത്തോടെ സ്ഥാനാർഥിയെ വരവേറ്റു. പഞ്ചായത്തിലുടനീളം അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിച്ച വീഥികളിലൂടെ സഞ്ചരിച്ചായിരുന്നു പര്യടനം. കൊല്ലകടവ് ജങ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും സ്വീകരണംനൽകി. ചെറിയനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം, സബ് സെന്റർ, വിവിധ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചത് തുടങ്ങി ചെറിയനാട് നടപ്പാക്കിയ വികസനങ്ങൾ സജി ചെറിയാൻ സ്വീകരണയോഗങ്ങളിൽ എണ്ണിപ്പറഞ്ഞു. സ്വീകരണകേന്ദ്രങ്ങളിലെല്ലാം കൊന്നപ്പൂക്കളും രക്തഹാരങ്ങളും നൽകി സ്‌ത്രീകളും കുട്ടികളും സജി ചെറിയാനെ വരവേറ്റു. ബൈക്ക് റാലിയോടെയായിരുന്നു പര്യടനം. പുലിയൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തിങ്കളാമുറ്റത്ത് ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. സമാപനയോഗം ആർജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനംചെയ്‌തു. എൽഡിഎഫ് നേതാക്കളായ എ മഹേന്ദ്രൻ, എം എച്ച് റഷീദ്, എം ശശികുമാർ, ആർ രാജേഷ്, പുഷ്‌പലത മധു, ജെയിംസ് ശമുവേൽ, പി എൻ ശെൽവരാജൻ, ഗിരീഷ് ഇലഞ്ഞിമേൽ, ആർ സന്ദീപ്, ടി കെ ഇന്ദ്രജിത്ത്, കെ ആർ മുരളീധരൻപിള്ള, നെൽസൺ ജോയി, ടി കെ സോമൻ, ഷീദ് മുഹമ്മദ്, പി ഉണ്ണികൃഷ്‌ണൻനായർ, ടി എ ഷാജി, കെ പി മനോജ് മോഹൻ, പി ഡി സന്തോഷ്‌കുമാർ, ഹേമലത മോഹൻ, കെ പി പ്രദീപ്, എം സുമേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.










0 comments