കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങൾ തുടരുന്നു: കാരാട്ട്

എൽഡിഎഫ് പാലക്കാട് മുനിസിപ്പൽ റാലി മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
വർഗീയതയെ ചെറുക്കുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങൾ തുടരുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട്. കർണാടകയിൽ രണ്ട് വർഷത്തിനിടെ 70 വർഗീയ കലാപങ്ങൾ നടന്നു. തെലങ്കാനയിൽ ഒരുവർഷത്തെ കണക്കെടുത്താൽ ഏഴ് വർഗീയ കലാപങ്ങളാണ് ഉണ്ടായത്. ചെറിയ സംസ്ഥാനമായ ഹിമാചൽപ്രദേശിലും ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ഒരു വർഗീയ സംഘർഷംപോലും ഉണ്ടായിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മതസൗഹാർദം കോട്ടംതട്ടാതെ നിലനിൽക്കുന്നത് എൽഡിഎഫ് ഭരിക്കുന്നതുകൊണ്ടാണ്. ഉത്തരേന്ത്യയിൽ ഉത്സവങ്ങളിൽപ്പോലും വർഗീയത കലർത്തി സംഘർഷം സൃഷ്ടിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ മനുഷ്യരെ വർഗീയതയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് തടയാൻ കേരളത്തിൽ എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരേണ്ടത് അത്യന്താപേക്ഷിതമാണ്. കോൺഗ്രസ് ബിജെപിയിലേക്ക് നേതാക്കന്മാരെ നൽകുന്ന സപ്ലൈകോ സ്റ്റോറായി മാറിയിരിക്കുന്നു. ഹിമന്ത ബിശ്വ ശർമയെപ്പോലെയുള്ള മുൻ കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപി മുഖ്യമന്ത്രിമാരായിരിക്കുന്നു. കേരളത്തിന്റെ വികസന നേട്ടങ്ങൾ കണ്ട് അന്ധാളിച്ച കോൺഗ്രസ്, ബിജെപി-–സിപിഐ എം ഡീൽ എന്ന വ്യാജ ആരോപണം ഉന്നയിക്കുകയാണ്. കേരളത്തിൽ ബിജെപി വളരാത്തതിന്റെ പ്രധാനകാരണം സിപിഐ എമ്മിന്റെ ശക്തമായ സ്വാധീനവും രക്തസാക്ഷികളുടെ ത്യാഗവുമാണ്. ഈ ചരിത്രം രാഹുൽ ഗാന്ധിക്ക് അറിയില്ല. ഈ ‘കേരള മോഡൽ' സംരക്ഷിക്കപ്പെടേണ്ടതുണ്ട് – കാരാട്ട് പറഞ്ഞു.










0 comments