print edition പെരുമാറ്റച്ചട്ടം ലംഘിച്ച് യുഡിഎഫിനായി കാർഷിക സർവകലാശാല വിസി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് യുഡിഎഫിനുവേണ്ടി ചാനൽ ചർച്ചയിൽ വാദമുഖങ്ങളുമായി കാർഷിക സർവകലാശാല വൈസ് ചാൻസലർ. ഐഎഎസ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഡോ. ബി അശോകാണ് ചൊവ്വ രാത്രിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ പ്രതിപക്ഷത്തെ വെള്ളപൂശാനെത്തിയത്.
പരസ്യപ്രചാരണം അവസാനിച്ച് രണ്ട് മണിക്കൂറിനുശേഷമായിരുന്നു വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ഒരു രാഷ്ട്രീയകക്ഷി ജയിക്കാൻ സാധ്യതയുണ്ടെന്നും മറ്റൊരു കക്ഷി സീറ്റ് നേടില്ലെന്നുമാണ് പൊതുചർച്ചയിൽ പങ്കെടുത്ത് ഇദ്ദേഹം പറഞ്ഞത്.
സർക്കാർ ജീവനക്കാർക്കെല്ലാം മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണെന്നിരിക്കെ ഡോ. അശോകിന്റെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. 1951ലെ ജനപ്രാതിനിത്യ നിയമത്തിലെ 134–-ാം വകുപ്പ് പ്രകാരവും 1964ലെ കേന്ദ്ര സിവിൽ സർവീസ്(കണ്ടക്ട്) റൂൾസിലെ വകുപ്പ് അഞ്ച് പ്രകാരവും ഓൾ ഇന്ത്യ സർവീസസ്(കണ്ടക്ട്) റൂൾസ് പ്രകാരവും ഗുരുതര ചട്ടലംഘനമാണുണ്ടായതെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾ സർവേ, പോളുകൾ പോലും നടത്തരുതെന്ന് കർശനചട്ടമുള്ള 48 മണിക്കൂർ നിയന്ത്രണത്തിനിടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ പൊതുചർച്ചയെന്നതും ശ്രദ്ധേയമാണ്.










0 comments