എങ്ങും ആവേശം; നാടിളക്കി മറിച്ച് കൊട്ടിക്കലാശം

പാലക്കാട് എൽഡിഎഫ് സ്വാതന്ത്ര സ്ഥാനാർഥി എൻ എം ആർ റസാക്കിന്റെ കൊട്ടിക്കലാശം| ഫോട്ടോ: ശരത് കൽപ്പാത്തി
തിരുവനന്തപുരം: സംസ്ഥാനമെമ്പാടും ആവേശം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. കരുത്തും വീറും വിളിച്ചോതിയ കലാശക്കൊട്ടിൽ സംസ്ഥാനമെങ്ങും ചുവപ്പിൽ മുങ്ങി. റോഡ് ഷോയും റാലികളും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു പ്രചാരണത്തിന് തിരശ്ശീല വീണത്. മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ സ്വീകരിക്കാൻ ആയിരങ്ങൾ തെരുവുവീഥികളിൽ തടിച്ചുകുടി. ബുധനാഴ്‌ചത്തെ നിശ്ശബ്ദപ്രചാരണത്തിനു ശേഷം വ്യാഴാഴ്‌ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണൽ.
ഒരുമാസത്തിൽ താഴെയേ ലഭിച്ചുള്ളൂവെങ്കിലും ഏറ്റവും വാശിയേറിയ പ്രചാരണകാലമാണ് അവസാനിക്കുന്നത്. പത്ത് വർഷക്കാലം നാടിനെ നയിച്ച സർക്കാരിൻ്റെ വികസന- ക്ഷേമ പ്രവർത്തനം മുൻനിർത്തി കളം നിറഞ്ഞ എൽഡിഎഫിനെ അടിസ്ഥാനരഹിതമായ ആരോപണവും കുപ്രചാരണവും ഉയർത്തിയാണ് യുഡിഎഫും ബിജെപിയും നേരിടുന്നത്.
തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്പദാസിൻ്റെ കൊട്ടിക്കലാശം|ഫോട്ടോ: സുനോജ് നൈനാൻ മാത്യു
ഭരണവിരുദ്ധ വികാരം ഉയരാത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വിരുദ്ധ വികാരം പലയിടത്തും പ്രകടമായി. സർക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും ചേർന്നുയർത്തിയ ആരോപണങ്ങളൊന്നും പ്രചാരണരംഗത്ത് വിലപ്പോയില്ല. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഡീൽ, എസ്‌എഡിപിഐ വിവാദങ്ങൾ തിരിച്ചടിച്ചതോടെ ആത്മവിശ്വാസം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് യുഡിഎഫ്. മനോരമയുൾപ്പെടെ നടത്തിയ സർവേകളിൽപോലും ഭരണത്തുടർച്ച നിഷേധിക്കുന്നില്ല. മികച്ച പ്രകടനം നടത്തിയ എൽഡിഎഫ് എംഎൽഎമാരെയും പുതിയ സ്ഥാനാർഥികളെയും നേരിടാനും യുഡിഎഫിന് കഴിയുന്നില്ല. നടപ്പാക്കാൻ പറ്റുന്നത് മാത്രം പറയുക, നടപ്പാക്കിയവയുടെ പ്രോഗ്രസ് കാർഡ് പുറത്തുവിടുക എന്ന രീതിക്ക് വ്യാപക കൈയടിയാണ്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(1) വകുപ്പ് പ്രകാരം പരസ്യപ്രചാരണം വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഇതിനുശേഷം പൊതുയോഗം, പ്രകടനം, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടി എന്നിവയും ടെലിവിഷ
നിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണവും പാടില്ലെന്ന് കമീഷൻ നിർദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് രാവിലെ 7 മുതൽ
വ്യാഴാഴ്‌ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 24 ഓക്‌സിലറി ബൂത്ത് ഉൾപ്പടെ 30,495 ബൂത്തുകൾ സജ്ജമാക്കി. പ്രശ്‌നബാധിത ബൂത്തുകൾ 2040. ചൊവ്വാഴ്‌ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂർത്തിയാക്കി.










0 comments