print edition നേമത്ത് ഡബിൾ ലോക്കിട്ട് പൂട്ടും

മുഖ്യമന്ത്രി പിണറായി വിജയൻ നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തിരുവനന്തപുരം: തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളും കേരളത്തിന്റെ ക്യാപ്‌റ്റന്റെ വാക്കുകൾക്ക് സദസ്സിൽനിന്ന് ഉയർന്ന കൈയടികളും സാക്ഷി, ഇത്തവണ നേമത്ത് ഡബിൾ ലോക്ക് ഇട്ട് പൂട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൂട്ടിച്ച നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇനി ഒരിക്കലും തുറക്കില്ല എന്നതിന്റെ സാക്ഷ്യമായി അമ്പലത്തറയിൽ നടന്ന നേമം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം.
യോഗം തുടങ്ങുന്നതിന് വളരെ മുമ്പേ സദസ്സ് നിറഞ്ഞു. ജനസാഗരം മൈതാനവും കവിഞ്ഞ് സമീപത്തെ റോഡിലേക്കും വ്യാപിച്ചു. 4.15ന് പൊതുയോഗത്തിലേക്ക് ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങൾ വരവേറ്റത്.
വേദിയിൽ എത്തിയതും നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ കൈപിടിച്ചുയർത്തി സദസ്സിനെ അഭിവാദ്യം ചെയ്‌തു. വീണ്ടും തുടരേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ച് പ്രസംഗം തുടങ്ങി. 2021ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അതേ മണ്ണിൽനിന്ന്, നമ്മുടെ നാടിന്റെ നിലനിൽപ്പിന് ദോഷം വരുത്തുന്ന ഒരു വിഭാഗത്തെയും പ്രോത്സാഹിപ്പിച്ചു കൂടായെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
‘2016-ൽ കോൺഗ്രസ് വോട്ടുകൾ മറിച്ചതിലൂടെയാണ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. എന്നാൽ 2021-ൽ ആ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിക്കുകയും വി ശിവൻകുട്ടിയിലൂടെ അത് നടപ്പാക്കുകയും ചെയ്തു’. മന്ത്രിസഭയിൽ ഏൽപ്പിച്ച ജോലികൾ മികച്ച രീതിയിൽ നിർവഹിച്ച വി ശിവൻകുട്ടിയെ വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചാണ് മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്.
പാപ്പനംകോട് അജയൻ അധ്യക്ഷനായി. സ്ഥാനാർഥി വി ശിവൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം എംപി, ആനാവൂർ നാഗപ്പൻ, പി എസ് ഹരികുമാർ, വി സുരേന്ദ്രൻ പിള്ള, ശാർങ്ധരൻ, എസ് പുഷ്പലത, സുനിൽഖാൻ, കരമന ഹരി, ഹസ്സൻ എന്നിവർ സംസാരിച്ചു.










0 comments