ഒമ്പത് മാസത്തിനിടയിൽ നാലാമത്തെ അപകടം; ഗുഡ്ഗാമിൽ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്ന് കുട്ടി ഗുരുതാവസ്ഥയിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഗുഡ്ഗാവിലെ സെക്ടർ 84 ലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റ് തകർന്നു വീണ് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുന്നു. കഴിഞ്ഞ നവംബറിലും ഈ വർഷം ഏപ്രിലിലുമായി സമാനമായ രീതിയിൽ രാജ്യത്ത് മൂന്ന് അപകടങ്ങൾ നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഗുഡ്ഗാമിൽ വീണ്ടും സമാനമായ ദുരന്തം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ ഒഴിവാക്കാമായിരുന്ന നാലാമത്തെ വലിയ ദുരന്തമാണിത്. ഇതിനു മുൻപുള്ള മൂന്ന് സംഭവങ്ങളിലും അപകടത്തിൽപ്പെട്ട യുവാക്കൾ മരണപ്പെട്ടിരുന്നു.
ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രിലിൽ പൂനെയിലെ ടോളാനി മറൈൻ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമാനമായ അപകടം നടന്നിരുന്നു. ഉത്തർപ്രദേശ് ബസ്തി സ്വദേശിയായ വിശാൽ വർമ്മ (20) എന്ന വിദ്യാർത്ഥിയാണ് ബാസ്‌ക്കറ്റ്‌ബോൾ ബോർഡ് തലയിൽ വീണ് മരിച്ചത്.
ബാസ്‌ക്കറ്റ്‌ബോൾ ഹൂപ്പിൽ പിടിച്ച് പുൾ-അപ്പുകൾ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഭാരമേറിയ ഫ്രെയിം മുഴുവൻ തകർന്ന് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നവംബറിൽ ഹരിയാനയിലെ രോത്തക് ജില്ലയിൽ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ താരമായ 16 കാരൻ ഹാർദിക് രാഥിയും സമാനമായ രീതിയിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. പരിശീലനത്തിനിടയിൽ ബാസ്‌ക്കറ്റ്‌ബോൾ റിമ്മിൽ പിടിച്ച് തൂങ്ങിയപ്പോൾ പോസ്റ്റ് തകർന്ന് വീഴുകയായിരുന്നു.
ഇതിന് തൊട്ടുമുമ്പ് ബഹാദൂർഗഡിലും സമാനമായ രീതിയിൽ അമൻ എന്ന വിദ്യാർത്ഥിയും മരണപ്പെട്ടിരുന്നു. ബാസ്‌ക്കറ്റ്‌ബോൾ പോസ്റ്റുകൾ തകർന്നു വീണ് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും കർശന സുരക്ഷാ പരിശോധനകളും നടപടികളും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.










0 comments