104–ാം വയസിലും പോരാട്ടവീര്യം കൈവിടാതെ ബേക്കർ

കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കെ എ ബേക്കർ കായംകുളം മണ്ഡലം ബൂത്തായ എൻഎസ്എസ് എച്ച്എസ്എസിൽ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങുന്നു
കായംകുളം
വാർധക്യത്തിന്റെ അവശതമറന്ന് പോരാട്ടവീര്യത്തോടെ 104–ാം വയസിലും പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കെ എ ബേക്കർ. കായംകുളം മണ്ഡലം 106–ാം നമ്പർ ബൂത്തായ എൻഎസ്എസ് എച്ച്എസ്എസിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നതുമുതൽ ബേക്കർ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്. 1946 മുതൽ മുടങ്ങാതെ വോട്ട് ചെയ്യുകയാണ്. 1946ൽ ശ്രീമൂലം പ്രജാസഭയിലേക്ക് കരംതീരുവ വോട്ടവകാശം രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യാൻ തുടങ്ങിയത്. കായംകുളം പെരിങ്ങാല പഠിപ്പുരക്കൽ കാസിയ കുഞ്ഞിന്റെയും മൈമൂനയുടെയും നാലുമക്കളിൽ രണ്ടാമനായി ജനിച്ച ബേക്കർ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം 1938ൽ കായംകുളം ഗവ. ബോയ്സ് ഹൈസ-്‌കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥിസമരത്തിന്റെ ഭാഗമായി. എന്നാൽ സ്വാതന്ത്ര്യസമരാനന്തരം സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരും സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി വാദിച്ചവരും കോൺഗ്രസിന്റെ ഭാഗമായപ്പോൾ 1947ൽ കോൺഗ്രസിനോട് വിടചൊല്ലി. 1948ൽ കായംകുളത്ത് കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യ പാർടിസെൽ രൂപംകൊടുത്ത നാലുപേരിൽ ഒരാളാണ്. എന്നാൽ 1964ലെ പാർട്ടി പിളർപ്പോടെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിൽനിന്ന് അകന്നു. മകൻ മുബാറക്കിനും ചെറുമകൻ ഫാത്തിഹിനും ഒപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.









0 comments