ആരവത്തേരിൽ അരൂർ

അരൂർ നാലുകുളങ്ങരയിൽ എൽഡിഎഫ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
വി ജി ഹരിശങ്കർ
Published on Apr 02, 2026, 12:46 AM | 1 min read
അരൂർ
ഒരിക്കലും നടക്കില്ലെന്ന് കരുതി മറവിയിലാണ്ട പലതും തങ്ങൾക്കായി പകർന്നു നൽകിയ ജനനായകനെ ഹൃദയംകൊണ്ട് വരവേറ്റു അരൂർ. നാലുകുളങ്ങര ക്ഷേത്ര മൈതാനിയിൽ ഒഴുകിയെത്തിയ ആബാലവൃദ്ധം മൂന്നാം എൽഡിഎഫ് സർക്കാരിനായുള്ള വിജയ വിളംബരമായി മാറി. വാദ്യമേളങ്ങൾക്കും കലാരൂപങ്ങൾക്കും വാനിൽ പറന്നുയർന്ന ചുവന്ന ബലൂണുകളുകൾക്കുമൊപ്പം നഗരിയെ സംഗീത ലഹരിയിലാറാടിച്ച് ബിജു മല്ലാരിയും ടീമും അവതരിപ്പിച്ച ഫ്യൂഷനും അരങ്ങേറി.
മുഖ്യമന്ത്രി എത്തിയതോടെ തൊണ്ടപൊട്ടുച്ചത്തിൽ മുദ്രാവാക്യം വിളിയുമായി യുവതീ യുവാക്കളുടെ നീണ്ടനിര അക്ഷരാർഥത്തിൽ ആവേശത്തിന്റെ കൊടുമുടിയേറ്റി. പെരുമ്പളം പാലം പോലെ തങ്ങളുടെ പല സ്വപ്നങ്ങളെയും ശൂന്യതയിൽ നിന്നും സൃഷ്ടിച്ച കരുത്തുറ്റ ഭരണാധികാരിയെ ഒരുനാട് വരവേൽക്കുന്ന കാഴ്ച സുന്ദരമായിരുന്നു. വേദിയിലേക്ക് കയറിയ മുഖ്യമന്ത്രിയെ എരമല്ലൂർ സ്വദേശി ആറു വയസ്സുകാരൻ ശങ്കരൻ റോസാപൂവ് നൽകി സ്വീകരിച്ചു.
മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി എം അജിത്‌കുമാർ അധ്യക്ഷനായി.സെക്രട്ടറി മനു സി പുളിക്കൽ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി ദെലീമ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, നേതാക്കളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്, വി ടി ജോസഫ്, ജോമി ചെറിയാൻ, സലിംബാബു, പി കെ സാബു, എൻ പി ഷിബു, കെ ബാബുലാൽ, ബി വിനോദ്, കുര്യാക്കോസ് കാട്ടുതറ, ആസഫ് അലി, ജോമോൻ കോട്ടുപ്പള്ളി, വി ആർ രാജേഷ്, ഡി സുരേഷ്ബാബു, ആർ പത്മകുമാർ, മാത്യു സി കടവൻ, എം പി ബിജു, വി ജെ പോൾ എന്നിവർ സംസാരിച്ചു.










0 comments