ടെൻഡർ നടപടികൾ പൂർത്തിയായി
ഉയരും ആറുനിലകളിൽ കുട്ടനാട് താലൂക്കാശുപത്രി

പുതുതായി നിർമിക്കുന്ന കുട്ടനാട് താലൂക്കാശുപത്രിയുടെ രൂപരേഖ
മങ്കൊമ്പ്
കുട്ടനാട് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. പുളിങ്കുന്നിലെ താലൂക്കാശുപത്രിയുടെ നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. കെട്ടിട നിർമാണത്തിന് 106.43 കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ചിരുന്നു. 2018 ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിയ ആശുപത്രി ആധുനിക സൗകര്യങ്ങളോടെ നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞിരുന്നു. കിഫ്ബിയിൽനിന്ന് ഫണ്ടും അനുവദിച്ചു. ആറുനിലകളിലായി 10,275 ച. മീറ്റർ വിസ്‌തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ജനറൽ വാർഡുകളിലും ഐസൊലേഷൻ വാർഡുകളിലും ഉൾപ്പെടെ 83 കിടക്കകളാണ് ഒരുക്കുന്നത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, എക്സ്റേ, പൊലീസ് എയ്‌ഡ് പോസ്റ്റ് എന്നിവയും ഒന്നാമത്തെ നിലയിൽ വിവിധ ഒപി വിഭാഗങ്ങളും ഇസിജി യൂണിറ്റും പ്രവർത്തിക്കും. ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ് യൂണിറ്റ്, നവജാത ശിശുക്കളുടെ ഐസി യു എന്നിവ രണ്ടാമത്തെ നിലയിലും കിടത്തി ചികിത്സ വാർഡുകൾ മൂന്നാമത്തെ നിലയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഐസിയു, രണ്ട് ഓപ്പറേഷൻ തിയറ്റർ എന്നിവ നാലാമത്തെ നിലയിലും ആർഒ പ്ലാന്റ്, മെഡിക്കൽ റെക്കോർഡ്‌സ് വിഭാഗം തുടങ്ങിയവ അഞ്ചാമത്തെ നിലയിലുമായാണ് രൂപകൽപ്പന.










0 comments