'ഇന്ത്യയിലേക്ക് മടങ്ങിപ്പോ'; അധിക്ഷേപിച്ച് കമന്റിട്ടയാളുടെ വായടപ്പിച്ച് മാധ്യമപ്രവർത്തക

വാഷിംഗ്ടൺ പോസ്റ്റിലെ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ തനിക്ക് നേരെ ഉണ്ടായ വംശീയ അധിക്ഷേപത്തിന് ചുട്ട മറുപടി നൽകി മാധ്യമപ്രവർത്തക സബ്രിന മൽഹി. പത്രത്തിലെ നാഷണൽ ഹെൽത്ത് റിപ്പോർട്ടറായിരുന്ന സബ്രിനയുൾപ്പെടെ നൂറുകണക്കിന് ജീവനക്കാരെയാണ് കഴിഞ്ഞ ബുധനാഴ്ച ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പിരിച്ചുവിട്ടത്.
മാതൃ-ശിശു ആരോഗ്യ മേഖലയിലെ റിപ്പോർട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സബ്രിന, തന്റെ കൈക്കുഞ്ഞിനെ നോക്കി വീട്ടിലിരിക്കുമ്പോഴാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഈ സങ്കടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സബ്രിനയോട് "ഇന്ത്യയിലേക്ക് മടങ്ങിപ്പോയ്ക്കോളൂ" എന്നായിരുന്നു ഒരാൾ കമന്റിട്ടത്. ഇതിന് കൃത്യമായ മറുപടിയാണ് സബ്രിന നൽകിയത്.
'മണ്ടത്തരം വിളിച്ചു പറയരുത്, ഞാൻ ഇന്ത്യയിൽ നിന്നല്ല. എനിക്ക് ഇപ്പോൾ ജോലി പോയതുകൊണ്ട് നിങ്ങള്‍ക്ക് മറുപടി തരാൻ ഇഷ്ടം പോലെ സമയമുണ്ട്'. എന്നായിരുന്നു സബ്രിനയുടെ മറുപടി. ന്യൂയോർക്കിൽ ജനിച്ചു വളർന്ന അമേരിക്കൻ പൗരത്വമുള്ള സബ്രിന, ഗയാനയിൽ നിന്നുള്ള ഇൻഡോ-കരീബിയൻ വംശജയാണ്.
ഡിജിറ്റൽ യുഗത്തിലെ മാറ്റങ്ങൾ അതിജീവിക്കാൻ എന്ന പേരിൽ വാഷിംഗ്ടൺ പോസ്റ്റ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവാണ് വരുത്തിയത്. ഇതിന്റെ ഭാഗമായി വിദേശ ബ്യൂറോകളും സ്‌പോർട്‌സ് വിഭാഗവും പത്രം അടച്ചുപൂട്ടിയിരുന്നു. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലും വംശീയവാദികളെ ഭയമില്ലാതെ നേരിട്ട സബ്രിനയെ സോഷ്യൽ മീഡിയ പ്രശംസിച്ചു.










0 comments