ad
Deshabhimani

"വെനസ്വേലയെ അല്ല കേരളത്തെയാണ് പരിഹസിക്കുന്നത്"; ട്രംപ് ആരാധകരായ വലതുപക്ഷത്തിന് കണക്കുനിരത്തി മറുപടി

Pro Nicolas maduro march t m thomas issac

യുഎസ് നടപടിക്കെതിരെ ന്യൂയോർക്കിൽ നടന്ന പ്രതിഷേധം | ഫോട്ടോ: AFP (ഇടത്), ടി എം തോമസ് ഐസക് (വലത്)

വെബ് ഡെസ്ക്

Published on Jan 06, 2026, 08:35 PM | 3 min read

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിൽ ആഹ്ലാദിക്കുന്നവർക്കും നുണപ്രചാരണം നടത്തുന്നവർക്കും മറുപടിയുമായി സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഡോ.ടി എം തോമസ് ഐസക്. യുഎസ് നടപടിയെ വിമർശിച്ചും തടവിലാക്കപ്പെട്ട വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിന്തുണച്ചും സോഷ്യൽമീഡീയയിൽ താൻ പങ്കുവെച്ച കുറിപ്പുകളെ പരിഹസിച്ചവർ‌ക്കാണ് തോമസ് ഐസക് കണക്കുനിരത്തി മറുപടി നൽകിയിരിക്കുന്നത്. മഡൂറോയോക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനുമെതിരെ പ്രചരിക്കപ്പെടുന്ന നുണകളും തോമസ് ഐസക് തുറന്നുകാട്ടുന്നു.


ഡോ.ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്


വെനസ്വേലയിൽ ട്രംപ് നടത്തിയ ആക്രമണത്തിൽ ആഹ്‌ളാദിക്കുന്ന ഒരുപറ്റം മലയാളികളുണ്ട് എന്നത് കൗതുകകരമാണ്. വെനസ്വേലയെക്കുറിച്ചു ഞാൻ എഴുതിയ പോസ്റ്റുകൾക്കുകീഴിൽ കണ്ട കമന്റുകളിൽ ഭൂരിപക്ഷവും ഇവരുടേതാണ്. സോഷ്യൽ മീഡിയയിൽ ഇവരുടെ എണ്ണം വലുതാണെന്ന് offbeatsconcerns.com ചൂണ്ടിക്കാണിക്കുന്നു. ഈ കാര്യത്തിൽ ക്രിസംഘികളാണ് മുന്നിൽ. മോഡിയെ തറ ലൈനിൽ ട്രംപ് മെഴുകിയതുകൊണ്ടാവാം സംഘികൾക്ക് വേണ്ടത്ര ആവേശമില്ല. ഇത്തരം പോസ്റ്റുകളെ വിലയിരുത്തിക്കൊണ്ട് offbeatsconcerns.com എത്തിച്ചേർന്ന നിഗമനമിതാണ്. “ പല പോസ്റ്റുകളും ഒരേ കണ്ടന്റുകൾ പങ്കുവയ്ക്കുന്നവയും, ആസൂത്രിത സ്വഭാവമുള്ളവയുമാണ്. മതകീയ സ്വഭാവമുള്ളവയാണ് ഈ പേജുകളിൽ മിക്കവയും.”


1991-ൽ നിന്ന് കേരളം എത്രമാത്രം പുറകോട്ടു പോയി. അന്ന് സദ്ദാം ഹുസൈനോടൊപ്പം അമേരിക്കയ്‌ക്കെതിരെ കേരളം ഏതാണ്ട് ഒറ്റക്കെട്ടായിരുന്നു. ഇ.എം.എസ് ആണ് ഐക്യദാർഢ്യ മുദ്രാവാക്യം ഉയർത്തിയത്. കേരളം അത് നെഞ്ചിലേറ്റി. ഇന്നും ഇടതുപക്ഷംതന്നെ ഐക്യദാർഢ്യ പ്രകടനവുമായി മുന്നിൽ. പക്ഷേ അതിനെ പുശ്ചിക്കാനും അപഹസിക്കാനും ഒരു തീവ്ര വലതുപക്ഷം കേരളത്തിൽ രൂപംകൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് ട്രംപാരാധകരായ ഈ വലതുപക്ഷത്തിന്റെ പരിഹാസങ്ങൾ?


⚫️ “അവിടെ ആഘോഷം. ഇവിടെ നിലവിളി.” മെഡൂറോയുടെ പതനം ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കുന്നു.

പക്ഷെ ഈ വീഡിയോകളെല്ലാം തന്നെ ഷാവേസിന്റെ കാലം മുതൽ നാട് വിട്ടുപോയ പിന്തിരിപ്പന്മാരുടെ ആഘോഷങ്ങളാണ്. വെനസ്വേലയിലാവട്ടെ പ്രതിക്ഷേധം ഇരമ്പുകയാണ്. വെനസ്വേലയിലെ പ്രതിപക്ഷം പോലും ട്രംപിന്റെ അട്ടിമറിയെ എതിർക്കുന്നു. ദേശീയ അസംബ്ലിയിലെ ചർച്ചകളിലും ഇതാണ് പ്രതിപക്ഷത്തെ വലിയൊരു വിഭാഗം സ്വീകരിച്ച നിലപാട്. അട്ടിമറിക്ക് ശേഷം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 22% വെനസ്വേലൻ പൗരന്മാർ മാത്രമാണ് വിദേശ അമേരിക്കൻ ഇടപെടലിനെ പിന്താങ്ങുന്നത് എന്നാണ് തെളിഞ്ഞത്. എന്തിനു ഇന്ന് പുറത്തുവന്ന അഭിപ്രായ സർവ്വേ പ്രകാരം അമേരിക്കയിൽ പോലും 47% ജനങ്ങൾ ട്രംപിന്റെ അധിനിവേശത്തിന്റെ എതിർക്കുന്നവരാണ് അനുകൂലിക്കുന്നവർ 21% വും.


⚫️ ഒരു ക്രിസംഘി പോസ്റ്റർ ഇതാണ് പറയുന്നത്. “കത്തോലിക്ക സഭയെ നിരന്തരം പീഢിപ്പിച്ച, മയക്കുമരുന്ന് മാഫിയയ്ക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയ, ഇടതുപക്ഷ ആശയങ്ങൾ പിന്തുടർന്ന, മഡൂറോയെ വെനസ്വേലയിൽ നിന്നും റാഞ്ചി ട്രംപ്.”

ഇവർ പോപ്പ് പറഞ്ഞതെങ്കിലും ഒന്ന് വായിക്കട്ടെ. ജനുവരി 4-ന് പോപ്പ് ലിയോ പതിനാലാമൻ വത്തിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ഇപ്രകാരമാണ്. “വെനസ്വേലയിലെ സംഭവവികാസങ്ങൾ അതീവ ഉൽഘണ്ഠയോടെ ആണ് ഞാൻ വീക്ഷിക്കുന്നത്… ബലപ്രയോഗം പാടില്ല. നീതിയുടെയും സമാധാനത്തിന്റെയും പാത വേണം. ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം. ഭരണഘടനയിൽ പ്രതിഷ്ടിതമായ നിയമ വാഴ്ച ഉറപ്പുവരുത്തണം..”


⚫️ “ലോകത്തെ എന്ന ഉൽപ്പാദക രാജ്യങ്ങളിൽ ആദ്യ 10 ൽ ഇന്നും വെനിസ്വല ഉണ്ട്. ഇതേ എണ്ണ വിറ്റിട്ടാണ് ഗൾഫ് രാജ്യങ്ങൾ സമ്പന്നമായത്. പക്ഷെ വെനസ്വേല മാത്രം കട്ടദാരിദ്രത്തിലേയ്ക്ക് പോയതിന്റെ കാരണം നിങ്ങൾക്കറിയുമോ? അവിടെ കമ്മ്യൂണിസ്റ്റ് ആണ് ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റിനു എവിടെയും ദാരിദ്രം നൽകാനെ സാധിക്കു.”


ആദ്യത്തെ 10-ൽ ഒന്നല്ല ഏറ്റവും കൂടുതൽ എണ്ണ ഉള്ള രാജ്യമാണ്. പക്ഷെ ആ സമ്പത്ത് മുഴുവൻ 1970 കളുടെ അവസാനം വരെ പൂർണ്ണമായി അമേരിക്കൻ എണ്ണ കമ്പനികളുടേതായിരുന്നു. ദക്ഷിണ അമേരിക്കയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം ഉള്ള രാജ്യമായിരുന്നു വെനിസ്വല. പക്ഷെ ഈ വരുമാനത്തിന്റെ നല്ലൊരു പങ്കും അമേരിക്കയിലേക്കായിരുന്നു പോയിരുന്നത്. 1999 ൽ അധികാരത്തിൽ വന്ന ഷാവേസ് എല്ലാ സ്വകാര്യ കമ്പനികളിലും സർക്കാർ ഷെയറും, നിയന്ത്രണങ്ങളും വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കാരണം എണ്ണ വരുമാനം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം.


ഇതിന്റെ ഫലമായി 1999-ൽ 100 ബില്യൺ ആയിരുന്ന ദേശീയ വരുമാനം 2019 ആയപ്പോഴേയ്ക്കും 400 ബില്യണായി. തുടർന്നങ്ങോട്ട് സാമ്പത്തിക തകർച്ചയുടെ കാലമാണ്. കാരണം അമേരിക്ക ഉപരോധം ഏർപ്പെടുത്തി എണ്ണ വ്യാപാരം തകർത്ത്. 2020 കോവിഡിനു മുൻപ് ദേശീയ വരുമാനം 100 ബില്യണായി വീണ്ടും ചുരുങ്ങി.


ലോക ചരിത്രത്തിൽ ഇതുപോലൊരു സാമ്പത്തിക തകർച്ച മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല. ഈ തകർച്ച സൃഷ്ട്ടിച്ച അമേരിക്കൻ ഉപരോധത്തെ ഈ ട്രംപ് അനുകൂലികൾ തമസ്കരിക്കുന്നു. അതിനുപകരം ഇലോൺ മസ്കിനെപോലുള്ളവരെല്ലാം ‘X’ ലെ ചിത്രങ്ങളിലൂടെ എല്ലാം പങ്കുവയ്ക്കുന്ന തകർച്ചയുടെ തലകീഴ്‌പ്പോട്ടുള്ള ചിത്രം വരച്ച് ആഘോഷിക്കുകയാണ്. സാമ്പത്തിക തകർച്ച സൃഷ്ട്ടിച്ച ദുരിതത്തിലും, അസംതൃപ്തിയിലും വിപ്ലവഭരണകൂടം പിടിച്ചുനിന്നു എന്നുള്ളത് ക്യൂബയിലേത് പോലൊരു മഹാത്ഭുതമാണ്.


⚫️ എന്റെയൊരു പോസ്റ്റിനു കീഴിൽ പറയുന്നത് എണ്ണയിൽ നിന്നുള്ള വരുമാനം അറബ് രാജ്യങ്ങളിലേത് പോലെ സാമ്പത്തിക അഭിവൃത്തിക്ക് നിക്ഷേമാക്കുന്നതിനു പകരം ക്ഷേമ ചിലവുകൾക്കുള്ള എടിഎം മിഷ്യനായി ഉപയോഗിച്ചതിന്റെ ഫലമാണ് സാമ്പത്തിക തകർച്ച എന്നാണ്. കേരളത്തിന് വെനസ്വേലയുടെ അനുഭവം ഒരു പാഠം ആവണമെന്നും ജാഗ്രതപ്പെടുത്തുന്നുമുണ്ട്.


ദക്ഷിണ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നെങ്കിലും. ജനങ്ങളുടെ ക്ഷേമമെടുത്താൽ ഏറ്റവും ദരിദ്ര രാജ്യമായിരുന്നു വെനിസ്വല. ഈ ഒരു അവസ്ഥയാണ് ഷാവേസിനെ അധികാരത്തിൽ കൊണ്ടുവന്നത്. വിമർശകരുടെ കുറ്റങ്ങളെല്ലാം ഷാവേസ് ചെയ്തിട്ടുണ്ട്. അവയുടെ ഫലങ്ങൾ കൂടി ഒന്ന് വായിച്ചോളൂ.


🟥 1998 -ൽ ജിഡിപിയുടെ 11% ആയിരുന്നു സാമൂഹ്യക്ഷേമ ചിലവ് 2011-ൽ 22% ആയി.

🟥 2003-ൽ 55% ആയിരുന്ന ദാരിദ്രം 2017-ൽ 23% ആയി താഴ്ന്നു.

🟥 2003-ൽ 25% ആയിരുന്ന അതിദാരിദ്ര്യം 2013-ൽ 7% ആയി താഴ്ന്നു.

🟥 1999-ൽ അസമത്വ സൂചിക 0.49 ആയിരുന്നത് 2013-ൽ 0.39 ആയി താഴ്ന്നു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും താഴ്ന്ന നിരക്ക്.

🟥 സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു.

🟥 ഉന്നതവിദ്യാഭ്യാസ എൻറോൾമെൻറ് ഇരട്ടിയായി.

🟥 FAO-യുടെ കണക്ക് പ്രകാരം പട്ടിണി പകുതിയായി.

🟥 മാനവ വികസന സൂചിക 0.78 ആയി (83-ാം റാങ്ക്)

🟥 തൊഴിലില്ലായ്‌മ 1999-ൽ 16% ആയിരുന്നത് 2013-ൽ 8% ആയി.


ഈ വളർച്ച തകർക്കാനാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ആ കടന്നാക്രമണം ഇന്ന് അട്ടിമറിയിൽ എത്തി നിൽക്കുന്നു. ഇതിനെ താറടിക്കുന്നവരെ കേരളം ബഹിഷ്‌ക്കരിക്കണം. കാരണം അവർ വെനസ്വേലയെ അല്ല കേരളത്തെയാണ് പരിഹസിക്കുന്നത്. ഷാവേസിന്റെ അല്ലെങ്കിലും അതുപോലെ മറ്റൊരു നവലോകം സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home