അടി തീരാതെ കോൺഗ്രസ്; പോസ്റ്റർ ഒട്ടിക്കാൻ നേതാക്കൾ റെഡിയായി ഇരിക്കട്ടെ: എം ശിവപ്രസാദ്

ആലപ്പുഴ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക് പടരുന്നതിനിടെ പരിഹാസവുമായി എസ്എഫ്ഐ. ഗ്രൂപ്പ് പോര് കാരണം പട്ടിക വൈകുന്ന മണ്ഡലങ്ങളിലെ നേതാക്കൾ സ്വന്തം പോസ്റ്റർ തയ്യാറാക്കി ഇരിക്കാനാണ് പാർട്ടി നിർദ്ദേശമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പരിഹസിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം. "സ്ഥാനാർത്ഥി ലിസ്റ്റ് അല്പം താമസിച്ചാലും നേതാക്കളുടെ പോസ്റ്ററുകൾ താമസിക്കില്ല. വിസ്മയം തുടരുന്നു" - ശിവപ്രസാദ് കുറിച്ചു. കോൺഗ്രസിനുള്ളിലെ തമ്മിലടിയും സീറ്റ് മോഹികളും പൊതുജനമധ്യത്തിൽ പരിഹാസ്യരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാംഘട്ട പട്ടിക പുറത്തിറക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നെങ്കിലും ധാരണയാകാതെ പിരിഞ്ഞു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഒരു വിഭാഗം നേതാക്കളുടെ നിലപാടാണ് കെ. സുധാകരൻ അടക്കമുള്ളവരെ ചൊടിപ്പിക്കുന്നത്.
ഈ നിലപാട് തുടർന്നാൽ കണ്ണൂർ ഉൾപ്പെടെയുള്ള സീറ്റുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സുധാകരൻ അനുകൂലികളുടെ മുന്നറിയിപ്പ്. കണ്ണൂരിൽ സുധാകരനെ തഴയുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ 'കെഎസ് ബ്രിഗേഡ്' പോസ്റ്ററുകൾ പതിപ്പിച്ചു. "നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ" എന്നാണ് പോസ്റ്ററിലെ താക്കീത്. കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ ഡിസിസി ഓഫീസിലേക്ക് സുധാകരൻ അനുകൂലികൾ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇനിയും അടി തീരാത്ത മണ്ഡലങ്ങളിലെ എല്ലാ പ്രധാന നേതാക്കളും സ്വന്തം പോസ്റ്റർ തയ്യാറാക്കി റെഡിയായി ഇരിക്കാനാണ് കോൺഗ്രസ് നിർദ്ദേശം.
സ്ഥാനാർത്ഥി ലിസ്റ്റ് അല്പം താമസിച്ചാലും പോസ്റ്റർ താമസിക്കില്ല!
വിസ്മയം തുടരുന്നു 😁










0 comments