സതീശന്റെ നുണകൾ തുറന്നുകാട്ടാൻ പുതിയ ഫാക്റ്റ് ചെക്ക് പേജ്; "ഒരു പേജ് പൂട്ടിച്ചതുകൊണ്ട് സത്യത്തെ മറയ്ക്കാനാകില്ല"

തിരുവനന്തപുരം: നിരന്തരം നുണപ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തുറന്നുകാട്ടിയും, വസ്തുതകൾ വിവരിച്ചും പുതിയ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. "നുണേശന്റെ നുണകൾ' എന്നാണ് പേജിന്റെ പേര്. സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനുമെതിരെ പതിവായി നുണപ്രചാരണം നടത്തുന്ന സതീശന്റെ നടപടികളെ ട്രോൾ ചെയ്തിരുന്ന "സതീശന്റെ നുണകൾ' എന്ന ഫേസ്ബുക്ക് പേജ് കോൺഗ്രസ് ഐടി സെൽ പൂട്ടിച്ചിരുന്നു. ഇതോടെയാണ് പുതിയ പേജ് ആരംഭിച്ചത്. തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ പതിനായിരത്തോളം ഫോളോവേഴ്സിനെ പുതിയ പേജിനും ലഭിച്ചിട്ടുണ്ട്.
നുണകൾക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് "നുണേശന്റെ നുണകൾ' എന്ന പേജിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. "ഒരു പേജ് പൂട്ടിച്ചതുകൊണ്ട് സത്യത്തെ എന്നെന്നേക്കുമായി മറച്ചുവെക്കാനാകില്ല. കൂടുതൽ ശക്തിയോടെ, സതീശൻ പറയുന്ന നുണകൾ ഫാക്ട് ചെക്ക് നടത്തി പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കും. നിങ്ങൾക്ക് തടയാൻ സാധിക്കുമെങ്കിൽ ഇനിയും തടഞ്ഞുകൊള്ളൂ. ഇനി വരുന്ന ദിവസങ്ങളിൽ, സതീശന്റെ ഓരോ നുണയെയും വസ്തുതകൾകൊണ്ട് നേരിടാൻ നമ്മൾ ഒരുമിച്ച് ഇവിടെ ഉണ്ടാകും"- പോജിലെ പോസ്റ്റിൽ പറയുന്നു.
രണ്ടാഴ്ച്ച മുമ്പ് ആരംഭിച്ച "സതീശന്റെ നുണകൾ' എന്ന ഫാക്റ്റ് ചെക്ക് പേജ് നേരത്തെ വൈറലായിരുന്നു. പേജിന് നേരെ കോൺഗ്രസ് ഐടി സെൽ ചാറ്റ് ബോട്ട് സംഘത്തെ ഉപയോഗിച്ച് കൃത്രിമ ഫോളോവേഴ്സിനെ സൃഷ്ടിച്ച് വിശ്വാസ്യത കളയാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പേജിന്റെ അഡ്മിൻ ഈ കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടതോടെ ആ നീക്കം പാളി. ഇതിന് പിന്നാലെയാണ് വെള്ളി രാത്രി ഏഴോടെ പേജിന് മെറ്റ വിലക്ക് ഏർപ്പെടുത്തിയത്.
കമ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതിയെന്നാണ് വിവരം. സതീശന്റെ കാർട്ടൂൺ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിനെ ആൾമാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. എന്നാൽ മെറ്റയ്ക്ക് ആൾമാറാട്ടം ചൂണ്ടിക്കാട്ടി പരാതി നൽകാൻ യഥാർഥ വ്യക്തിക്ക് മാത്രമേ പറ്റൂ. അതിനാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാതിയിൽ തന്നെയാണോ നടപടിയെന്നും സംശയമുണ്ട്.
"സതീശന്റെ നുണകൾ' എന്ന പേജിൽ വന്ന വീഡിയോകളുടെ ചുവട് പിടിച്ച് സതീശന്റെ നുണ പറച്ചിൽ മത്സരങ്ങൾ നടന്നിരുന്നു. തന്റെ പേരിൽ വീഡിയോ പ്രചരിക്കുന്നതിലും അത് സമൂഹമാധ്യമ പേജുകളിൽ വൈറലാകുന്നതിലും സതീശൻ ക്ഷുഭിതനായിരുന്നു. വിവിധ കാലഘട്ടങ്ങളിൽ സതീശൻ പറയുന്ന നുണകളും അതിന്റെ വസ്തുതയും പൊതുജനങ്ങളെ അറിയിക്കാനും തുടങ്ങിയ പേജ് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരലധികം പേരാണ് ഫോളോ ചെയ്തിരുന്നത്.










0 comments