അളിയന് മാത്രമല്ല, മക്കൾക്കും സഹോദരങ്ങൾക്കും എല്ലാം നിയമനം; സണ്ണി ജോസഫിന് ബന്ധുനിയമനത്തിൽ ട്രാക്ക് റെക്കോഡ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് നടത്തിയിട്ടുള്ള ബന്ധു നിയമനങ്ങളുടെ ട്രാക്ക് റെക്കോഡ് തുറന്നുകാട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. സണ്ണി ജോസഫ് ആദ്യമായല്ല ബന്ധുനിയമനം നടത്തുന്നതെന്ന് എം വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പരിയാരം മെഡിക്കൽ കോളേജിൽ അർഹതപ്പെട്ടവരെ മറികടന്ന് മകൾക്ക് സീറ്റ് വാങ്ങിനൽകി. 24,945 –ാം റാങ്കുകാരിയായ മകൾക്കാണ് ചട്ടംലംഘിച്ച് പ്രവേശനം നൽകിയത്. സഹോദരനും സഹോദരിക്കും വിവിധ സഹകരണ ബാങ്കുകളിൽ നിയമനം നൽകി– അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എം വി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോർഡുമായി മന്ത്രി
കെപിസിസി യോഗത്തിൽ പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ ബന്ധുനിയമന കാര്യത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിൽ സണ്ണി ജോസഫിന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ പത്തു പേർക്കാണ് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചത്. അർഹതപ്രകാരമല്ല ഇവയൊന്നും ലഭിച്ചത്, എല്ലാം പിൻവാതിൽ നിയമനങ്ങൾ. വിശദവിവരം ചുവടെ കൊടുക്കുന്നു.
നിയമനം ലഭിച്ചവർ
1. ഷാജി ജോസഫ് (സഹോദരൻ) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്).
2. ഷെല്ലി ജോസഫ് (സഹോദരി) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്)
3. ഐസൽ ജോസഫ് (സഹോദരൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്.
4. ബെന്നി തോമസ് (അളിയൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് (ഇപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). 5. ജോസ് എടത്താഴെ (ഭാര്യാസഹോദരൻ) മണത്തണ സർവീസ് സഹകരണ ബാങ്ക്.
6. ഡെയ്‌സി തോമസ് (ഭാര്യാ സഹോദരി) എുരുവേശി സർവീസ് സഹകരണ ബാങ്ക്.
7. ജോഷി തോമസ് (അളിയന്റെ സഹോദരൻ) തലശ്ശേരി രൂപത എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി.
8. ആശാ റോസ് (മകൾ) കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
9. അഞ്ജു റോസ് (മകൾ) (24945-ാം റാങ്കുകാരിയായ മകൾക്ക് റാങ്ക് മറികടന്ന് പരിയാരം മെഡിക്കൽ കോളേജിൽ 2006ൽ യുഡിഎഫ് ഭരിക്കുമ്പോൾ എംബിബിഎസ് പ്രവേശനം).
10. ഗിരീഷ് കുമാർ (സ്വന്തം ഡ്രൈവർ, യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫ്. ശമ്പളം മന്ത്രി ഓഫീസിൽ നിന്നും ജോലി സണ്ണിയുടെ കൂടെയും).
1985-90ൽ സണ്ണി ജോസഫ് പ്രസിഡന്റായിരുന്ന ഉളിക്കൽ സർവീസ് സഹകരണ ബാങ്കിൽ 9 ഒഴിവുകളുണ്ടായിരുന്നു. അതിൽ 8 കോൺഗ്രസ്സുകാരെ 'കിഴി' വാങ്ങി നിയമിച്ചു എന്നാണ് കോൺഗ്രസ്സുകാർ അടക്കം പറയുന്നത്. ഒരു തസ്തിക ഒഴിച്ചിട്ടിരുന്നു. അതിന് കാരണം സ്വന്തം അനുജനായ ഐസൻ ജോസഫിനെ അനധികൃതമായി നിയമിക്കാനായിരുന്നു.
സഹകരണ സ്ഥാപനത്തിൽ പ്രസിഡന്റായിരിക്കേ രക്തബന്ധമുള്ളവരെ നിയമിക്കാൻ നിയമം അനുവദിക്കാത്തതുകൊണ്ടാണ് സണ്ണി ജോസഫ് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ നിയമനം നടക്കാതിരുന്നത്. പിന്നീട് പ്രസിഡന്റായിരുന്ന ഒ.ടി. ജോസഫ് സണ്ണി ജോസഫിന്റെ അനുജനെ നിയമിക്കാൻ തയ്യാറാകാതിരുന്നപ്പോൾ പ്രസിഡണ്ട് സ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുകയും വി ഡി സേവ്യർ മാസ്റ്ററെ പ്രസിഡണ്ടാവുകയും ചെയ്ത ശേഷമാണ് അനുജന് ജോലി നൽകിയത്. അതിനുവേണ്ടി ഒരു കോൺഗ്രസ് ഡയരക്ടറെ കോൺഗ്രസ്സുകാർ തട്ടിക്കൊണ്ട് പോയി എന്നതും ചരിത്രം!
2000-ൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു അളിയൻ ബെന്നിതോമസ്. അക്കാലത്ത് ബെന്നി തോമസിനെതിരെ പരിക്കളം കുളം നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു. ഉമ്മൻചാണ്ടി സർക്കാർ ആ കേസ് കേസ് ഒതുക്കി. പിന്നീട് ഇരിട്ടി കോളേജിലെ ഡയരക്ടറായി നിരവധി കോൺഗ്രസ് നേതാക്കളെ തഴഞ്ഞ് അളിയനെ പൊളിറ്റിക്കലായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ ഫിനാൻസ് മാനേജറായും ഈ അളിയൻ പ്രവർത്തിച്ചു. ഇപ്പോൾ മന്ത്രിയുടെ സ്വന്തം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഇത്തരത്തിൽ ഏറ്റവും മികച്ച 'ട്രാക്ക് റെക്കോർഡു'മായി മുന്നേറുന്ന ഈ മന്ത്രിയെ കടത്തിവെട്ടാൻ യുഡിഎഫ് മന്ത്രിസഭയിൽ മറ്റാരൊക്കെയുണ്ട് എന്നാണ് കേരളം ഉറ്റുനോക്കുന്നത്!










0 comments