യുപിയിൽ റീൽസ് ചിത്രീകരണത്തിനിടെ രണ്ട് പേർ പുഴയിൽ മുങ്ങിമരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ റാപ്തി നദിയിൽ സുഹൃത്തുക്കൾക്കൊപ്പം റീൽസ് ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ജഗദീഷ്പൂർ ഗാഹി സ്വദേശികളായ ശിവം കുമാർ (21), ഗോലു കുമാർ (19) എന്നിവരാണ് മരിച്ചത്. പിപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കർതാഹാരി ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് അപകടമുണ്ടായത്. ഏഴ് സുഹൃത്തുക്കളടങ്ങുന്ന സംഘമാണ് നദിയിൽ കുളിക്കാനിറങ്ങിയത്.
നദിയിൽ നീന്തുന്നതിനിടെ വീഡിയോകളും റീലുകളും പകർത്തുന്നതിനിടയിൽ ഒരു യുവാവ് അബദ്ധത്തിൽ ആഴമേറിയ ഭാഗത്തേക്ക് വഴുതിവീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി മറ്റൊരു സുഹൃത്ത് നദിയിലേക്ക് ഇറങ്ങി. ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്. നദിയിൽ റീൽസ് നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സർക്കിൾ ഓഫീസർ യോഗേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.










0 comments