ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി; പൊലീസ് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ കൊലപ്പെടുത്തി വനാതിർത്തിയിൽ തള്ളി. ലഖ്‌നൗ നഗരാതിർത്തിയിലെ വനമേഖലയിൽ നിന്ന് ശനിയാഴ്ച യുവതിയുടെ അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെടുത്തു. സംഭവത്തിൽ യുവതിയുടെ കാമുകനായ വിശാൽ പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു.
സീതാപൂർ ജില്ലയിലെ സന്ദാന സ്വദേശിയായ യുവതിയെ കഴിഞ്ഞ മെയ് 25 മുതലാണ് കാണാതായത്. കോളേജിലേക്ക് പോയ യുവതി തിരികെ വരാത്തതിനെ തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീതാപൂർ സ്വദേശിയായ വിശാൽ പാലിലേക്ക് പൊലീസ് എത്തിയത്.
യുവതിയും വിശാൽ പാലും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ യുവതി ഗർഭിണിയായതായും പൊലീസ് പറഞ്ഞു. എന്നാൽ ഗർഭധാരണത്തെയും വിവാഹത്തെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്ന് വിശാൽ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ലഖ്‌നൗ റിങ് റോഡിന് സമീപമുള്ള വനമേഖലയിൽ മൃതദേഹം തള്ളുകയായിരുന്നു.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ നിന്ന് യുവതിയുടെ അസ്ഥികൂടവും തലമുടിയും വസ്ത്രങ്ങളും ചെരിപ്പും കണ്ടെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾ വസ്ത്രങ്ങൾ കണ്ട് മൃതദേഹ അവശിഷ്ടങ്ങൾ യുവതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ശനിയാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വെടിയേൽക്കുകയും ചെയ്തു. മലമൂത്രവിസർജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതി, പൊലീസിന്റെ പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് തിരിച്ചു വെടിവെച്ചതോടെ പ്രതിയുടെ കാലിന് പരിക്കേറ്റു. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.










0 comments