മുറിക്കുള്ളിൽ തീക്കൊളുത്തിയ നിലയിൽ കണ്ടെത്തിയ കാമുകി മരിച്ചു; കാമുകൻ ഗുരുതരാവസ്ഥയിൽ

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അടച്ചിട്ട മുറിക്കുള്ളിൽ കാമുകനും കാമുകിയും തീക്കൊളുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തൊൻപതുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കാമുകൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഫിറോസാബാദിലെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഡാവ് ഗർഹിയ മേഖലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൈൻപുരി സ്വദേശിനിയായ ഖുഷി (19) ആണ് മരിച്ചത്. കാമുകനായ അരുൺ കുമാർ (21) 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണ്.
അനന്തരവളായ ഖുഷിയെ മുഹമ്മദ്പൂർ അഹിർ ഗ്രാമവാസിയായ അരുൺ കുമാർ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി എന്ന് മൈൻപുരി സ്വദേശിയായ അവ്‌നിഷ് കുമാർ ശർമ്മ വെള്ളിയാഴ്ച രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു. തിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പഡാവ് ഗർഹിയയിലെ ഒരു വീട്ടിൽ നിന്ന് വലിയ ബഹളം കേൾക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസെത്തി അടച്ചിട്ട മുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് അരുണിനെയും ഖുഷിയെയും തറയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഇരുവരെയും ഷിക്കോഹാബാദിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ ഖുഷി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരുണിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ഷിക്കോഹാബാദ് സർക്കിൾ ഓഫീസർ അമരീഷ് കുമാർ അറിയിച്ചു.
സംഭവത്തിൽ അരുണിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രണയനൈരാശ്യമോ അതുമായി ബന്ധപ്പെട്ട തർക്കങ്ങളോ ആകാം ഈ നീക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും പൊലീസ് പറഞ്ഞു.









0 comments