'പുതുയുഗ കേരളത്തെ കണ്ട് കോൾമയിർ കൊള്ളിൻ മാധ്യമങ്ങളേ'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് എംബി രാജേഷ്

തിരുവനന്തപുരം: കേരളം മഴക്കെടുതിയിൽ വളഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കുക പോലും ചെയ്യാതെ സർക്കാർ ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ മുൻ മന്ത്രി എംബി രാജേഷ്.
തിരുവനനതപുരത്ത് നിന്ന് കൊച്ചിയിലേക്ക് സർക്കാർ ഹെലികോപ്റ്റർ രണ്ടുതവണ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പറന്നിട്ടും മാധ്യമങ്ങൾക്ക് യാതൊരു കുലുക്കവുമില്ലെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നത്, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ, ധൂർത്തെന്നായിരുന്നു മാധ്യമങ്ങൾ പോലും ആരോപിച്ചിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമർശിച്ചത്. ഇതിനെ വിമർശിച്ചാണ് എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അതാ ആകാശത്ത് ഒരു സർക്കാർ ഹെലികോപ്റ്റർ. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ.പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്സണൽ.
ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ ?. പ്രൈംടൈമിൽ മടിത്തട്ടിലെ അവതാരങ്ങൾ ഇന്ന് അലറുമോ? അവർ ഇന്ന് മിക്കവാറും സൈലൻ്റ് മോഡിലായിരിക്കും.കാരണം കോൺഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം. അവതാരങ്ങൾ വേണമെങ്കിൽ അടുപ്പിലെ സുഗന്ധം വർണിച്ചു വശംകെടുമായിരിക്കും.
ഒപ്പം അവരുടെ സ്ഥിരം നിരീക്ഷക വിദൂഷക സദസ്സും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാർമ്മിക രോഷം.
മാറ്റത്തിന് ആർപ്പുവിളിക്കിൻ കൂട്ടരേ...പുതുയുഗ കേരളത്തെ കണ്ട് കോൾമയിർ കൊള്ളിൻ മാദ്ധ്യമങ്ങളേ..










0 comments