'ഒരു സർക്കാർ ആശുപത്രിയിലെ ചരിത്രനേട്ടം'; അഭിനന്ദന കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രിയായി മാറാന്‍ എറണാകുളം ജനറൽ ആശുപത്രിക്ക് സാധിച്ചതിൽ അഭിനന്ദനവുമായി മെഗാസ്റ്റാർ മമ്മൂട്ടി. വൈദ്യശാസ്ത്രരംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് മമ്മൂട്ടി സോഷ്യൽമീഡിയയിൽ കുറിച്ചു.
ഒരു സർക്കാർ ആശുപത്രിയിൽ രാജ്യത്തെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്ന വാർത്ത വായിച്ചതിൽ വലിയ അഭിമാനമുണ്ട്. ചരിത്രപരമായ ഈ വൈദ്യശാസ്ത്ര നേട്ടം കൈവരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീമിനും എന്റെ അഭിവാദ്യങ്ങളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നേരുന്നു- മമ്മൂട്ടി കുറിച്ചു.
നേപ്പാൾ സ്വദേശിനി ദുർഗ കാമി (21)യിൽ കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ് ഷിബു(46)വിന്റെ ഹൃദയമാണ് തുന്നിച്ചേർത്തത്. കഴക്കൂട്ടത്ത് ഹോട്ടലില്‍ തൊഴിലാളിയായിരുന്ന ഷിബുവിന് 14ന് കൊല്ലം മുക്കാട്ടുകുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് മസ്‌തിഷ്‌കമരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതമറിയിച്ചതോടെ സർക്കാർ മിന്നൽവേഗത്തിൽ അവയവദാന, മാറ്റിവയ്‌ക്കൽ നടപടികൾ സ്വീകരിച്ചു.
മെഡിക്കൽ കോളേജാശുപത്രിയിൽ തിങ്കളാഴ്‌ച രണ്ടുമണിക്കൂർ ശസ്‌ത്രക്രിയയിലൂടെ ഷിബുവിന്റെ ഹൃദയം വേർപെടുത്തി. തിരുവനന്തപുരത്തുനിന്ന് പകൽ 2.05ന് ഹൃദയവുമായി പുറപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്‌ടർ 2.50ന് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ഹെലിപ്പാഡിലിറങ്ങി. മൂന്നിന് ജനറൽ ആശുപത്രിയിൽ. വൈകിട്ട് ആറോടെ ഹൃദയം മാറ്റിവെച്ച ശേഷം ആറരയോടെ രോഗിയെ ഐസിയുവിലേക്ക് മാറ്റി. നില ഭദ്രമാണെന്നും രോഗിയെ നീരീക്ഷിച്ചു വരികയാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
ഒരുവർഷമായി ഹൃദയത്തിന് കാക്കുകയായിരുന്നു ദുർഗ. രാജ്യത്തിനുപുറത്തുള്ള രോഗിക്ക് അവസാനപരിഗണന മതിയെന്ന കേന്ദ്രനിയമമാണ് കുരുക്കായത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവാണ് ശസ്‌ത്രക്രിയക്ക് വഴിയൊരുക്കിയത്.










0 comments