പകലന്തിയോളം പണി; 19 മണിക്കൂർ ജോലിയെന്ന് മസ്കിന്റെ ജീവനക്കാരൻ

പ്രതീകാത്മകചിത്രം | Image: Gemini
ജോലിസമയത്തെക്കുറിച്ച് ഇലോൺ മസ്കിന്റെ എക്സ് എഐ കമ്പനിയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 19 മണിക്കൂർ തനിക്ക് ജോലിചെയ്യേണ്ടിവന്നെന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഗിരി കുൻകോറോയാണ് എക്സിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, താൻ മുമ്പൊരിക്കലും ഇത്ര ഊർജസ്വലനായി തോന്നിയിട്ടില്ലെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ടിക് ടോക്കിൽ പ്രവർത്തിച്ചിട്ടുള്ള, നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വർക്ക് ലോഡുകൾക്കായുള്ള ക്ലൗഡ് നേറ്റീവ് ഇൻഫ്രാസ്ട്രക്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഗിരി കുൻകോറോയാണ് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള xAI-ലെ തന്റെ പ്രവൃത്തിദിവസത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് എക്‌സിൽ പങ്കുവെച്ചത്.
"സമയം പുലർച്ചെ 5:30. ഇന്ന് 19 മണിക്കൂർ ജോലി ചെയ്ത ശേഷം ഞാൻ ലാപ്ടോപ്പ് അടച്ചു, എക്സ് എഐ-ൽ ഇതുവരെയുള്ള എന്റെ ഏറ്റവും ദൈർഘ്യമേറിയ ഷിഫ്റ്റാണിത്. മുമ്പൊരിക്കലും എനിക്ക് ഇത്രയധികം ഊർജസ്വലനായി തോന്നിയിട്ടില്ല."- അദ്ദേഹം എക്‌സിൽ കുറിച്ചു.
എന്നാൽ, ഗിരി കുൻകോറോയുടെ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അദ്ദേഹത്തിന്റെ ജോലിയോടുള്ള അർപ്പണബോധത്തെ ചിലർ പ്രശംസിച്ചപ്പോൾ, മറ്റുചിലർ കമ്പനി ചെയ്യുന്ന തൊഴിലാളി ചൂഷണത്തെ രൂക്ഷമായി വിമർശിച്ചു. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന രീതി മഹത്വവൽക്കരിക്കുകയാണ് ഇദ്ദേഹമെന്ന് പലരും അഭിപ്രായപ്പെട്ടു.
"ഇതൊരു വലിയ കാര്യമായി കാണിക്കരുത്, 8 മണിക്കൂർ ഉറക്കവും ദിവസേനയുള്ള വ്യായാമവും നിങ്ങളെ ഇതിനേക്കാൾ ഉൽപ്പാദനക്ഷമതയുള്ളവനാക്കും," എന്ന് ഒരാൾ കുറിച്ചപ്പോൾ, "ഇതൊരു സ്മാർട്ട് ആയ പ്രകടനമല്ല, പക്ഷേ അത് നിങ്ങളുടെ ഇഷ്ടം," എന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു. "നിങ്ങൾ തളർന്നു വീഴുന്നത് വരെ ഇത് തുടരും, പിന്നീട് നിങ്ങളുടെ മാനസിക ശേഷിയും പ്രതിരോധ സംവിധാനവും വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരും," എന്നായിരുന്നു വേറെരൊളുടെ കമന്റ്.
വൈറലായ ഈ പോസ്റ്റ്, ദീർഘനേരത്തെ ജോലിയെക്കുറിച്ച് ഇലോൺ മസ്‌ക് മുമ്പ് നടത്തിയ പരാമർശങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങി നിരവധി കമ്പനികൾക്ക് നേതൃത്വം നൽകുന്ന മസ്‌ക്, തന്റെ കമ്പനികളുടെ നിർണായക ഘട്ടങ്ങളിൽ കഠിനമായ ജോലി ഷെഡ്യൂളുകളെക്കുറിച്ച് പലപ്പോഴും പരസ്യമായി സംസാരിച്ചിട്ടുണ്ട്.
എക്സ് എഐയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഓപ്പൺഎഐ ജീവനക്കാരൻ ഹിയു ഫാം, ജോലിയുടെ മാനസിക സമ്മർദ്ദം കാരണം താൻ ജോലി ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇദ്ദേഹത്തിന് മുമ്പ്, ആന്ത്രോപിക് സേഫ്‌ഗാർഡ്‌സ് റിസർച്ച് ടീം മേധാവി മൃണാങ്ക് ശർമയും രാജിവെച്ചിരുന്നു.










0 comments