'ഹൊറർ-കോമഡി സിനിമകളിൽ ഇത്തരമൊരു ക്ലൈമാക്സ് ആദ്യം, മാരുതിയുടെ ആരാധകനായി മാറി'യെന്ന് പ്രഭാസ്

കൊച്ചി: സംവിധായകൻ മാരുതി ഒരുക്കുന്നൊരു വിസ്മയമായിരിക്കും 'രാജാസാബ്' എന്ന് നടൻ പ്രഭാസ്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും മാരുതി പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ തിരക്കഥ എഴുതുന്നതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. രാജാസാബ് പ്രീ റിലീസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജയ് ദത്ത് ഗാരു ഒരു ക്ലോസപ്പ് ഷോട്ടിൽ വന്നാൽ പോലും ആ സീൻ മുഴുവൻ അദ്ദേഹം കൈക്കലാക്കും. ഇതൊരു മുത്തശ്ശിയുടെയും കൊച്ചുമകന്‍റെയും കഥയാണ്. സെറീന വഹാബ് ആണ് ഈ ചിത്രത്തിൽ എന്‍റെ മുത്തശ്ശിയായി അഭിനയിച്ചത്. അവർ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്‍റെ സ്വന്തം സീനുകൾ പോലും മറന്ന് ഞാൻ അവരുടെ പ്രകടനം നോക്കി നിന്നുപോയി. ഞാൻ അവരുടെ അഭിനയത്തിന്‍റെ വലിയൊരു ആരാധകനായി മാറി. എന്നോടൊപ്പം സെറീനയും 'രാജാ സാബി'ലെ ഒരു ഹീറോ തന്നെയാണ്. റിദ്ധി, മാളവിക, നിധി എന്നിവരുടെ പ്രകടനവും പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നും പ്രഭാസ് പറഞ്ഞു.
'രാജാ സാബി'ന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ സമ്മർദ്ദവും ഉത്തരവാദിത്തവും ഏറ്റവും കൂടുതലുള്ളത് സംവിധായകൻ മാരുതിക്കാണ്. ഞാൻ ആദ്യം മാരുതി ഗാരുവിനെ കണ്ടപ്പോൾ പറഞ്ഞത്, ഇപ്പോൾ എല്ലാ സിനിമകളും ആക്ഷൻ സിനിമകളായി മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ നമുക്ക് ആരാധകർക്ക് നല്ലൊരു എന്‍റർടെയ്നർ സിനിമ നൽകണം എന്നാണ്. അങ്ങനെയാണ് ഹൊറർ-കോമഡി വിഭാഗത്തിൽ ഞങ്ങൾ ഈ പ്രോജക്റ്റ് തയ്യാറാക്കിയത്. വിശ്വപ്രസാദ് മാരുതിയുടെ സ്ക്രിപ്റ്റിന് എപ്പോഴും പിന്തുണ നൽകി.
ക്ലൈമാക്സ് എത്തിയപ്പോൾ ഞാൻ മാരുതിയുടെ എഴുത്തിന്‍റെ ആരാധകനായി മാറി. അദ്ദേഹം ഇത് എഴുതിയത് പേന കൊണ്ടാണോ അതോ മെഷീൻ ഗൺ കൊണ്ടാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൊറർ-കോമഡി സിനിമകളിൽ പോലും ഇത്തരമൊരു ക്ലൈമാക്സ് ഇതുവരെ വന്നിട്ടില്ല. നിങ്ങൾ ഇത് കണ്ട് എന്നോട് അഭിപ്രായം പറയണം. 15 വർഷത്തിന് ശേഷം മാരുതി ഒരു പൂർണ്ണമായ 'ഡാർലിംഗ്' എന്‍റർടെയ്ൻമെന്‍റ് നൽകുകയാണ്. ഈ സംക്രാന്തിക്ക് ചിത്രം വരും, എല്ലാവരും കാണണമെന്നും പ്രഭാസ് പറഞ്ഞു. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.










0 comments