പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകും! 'ഡീസൽ' 17ന് തിയേറ്ററുകളിൽ

സംവിധായകൻ ഷൺമുഖം മുത്തുസാമി, അതുല്യ രവി, ഹരീഷ് കല്യാൺ
കൊച്ചി: ഡീസൽ മാഫിയയുടെ അധോലോക കളികളുമായൊരുങ്ങുന്ന ഹരീഷ് കല്യാൺ ചിത്രം 'ഡീസൽ' ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തും. കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷൺമുഖം മുത്തുസാമിയാണ്. 'പെട്രോളും ഡീസലും ഇല്ലാതെ വന്നാൽ 24 മണിക്കൂറിനുള്ളിൽ ലോകം നിശ്ചലമാകുമെന്നും ഇതുവരെ ആരും കടന്നുചെല്ലാത്ത ഡീസൽ മാഫിയയുടെ കാണാകഥകളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന്' സംവിധായകൻ പറഞ്ഞു.
''പെട്രോളിനും ഡീസലിനും ഒരു രൂപ കൂടിയാൽ കൂടി ചിലപ്പോൾ ജീവിത ചിലവിൽ ഒരു മാസം പതിനായിരം രൂപയുടെ മാറ്റമുണ്ടാക്കിയേക്കാം. ഒരുപാട് സർപ്രൈസുകളുമായാണ് ഡീസൽ എത്തുന്നത്. നമ്മൾ റോഡരികിലെ കടയിൽ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും ഡീസലും ഒക്കെ കിട്ടുന്നൊരിടം. അത്തരത്തിലൊരു ത്രെഡിൽ നിന്നാണ് ഡീസൽ സിനിമ ഒരുക്കിയതെന്നും' അദ്ദേഹം പറഞ്ഞു.
അതുല്യ രവി, ഹരീഷ് കല്യാൺ, അനന്യ
'ആക്ഷൻ, ഡാൻസ്, റൊമാൻസ്, ഇമോഷൻസ് എല്ലാമുള്ള ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടെയ്നറാണ് ഡീസൽ' എന്ന് നായകൻ ഹരീഷ് കല്യാൺ വ്യക്തമാക്കി. ചിത്രത്തിലെ നായികമാരായ അതുല്യ രവി, അനന്യ എന്നിവരും കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൻറെ ഭാഗമായി. ഷൺമുഖം മുത്തുസാമി സംവിധാനം ചെയ്ത 'ഡീസൽ', തേർഡ് ഐ എൻ്റർടെയ്ൻമെൻ്റും എസ് പി സിനിമാസുമായി സഹകരിച്ച് ദേവരാജുലു മാർക്കണ്ഡേയനാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എൻറർടെയ്ൻമെൻറ്സാണ് കേരളത്തിൽ സിനിമ വിതരണം ചെയ്യുന്നത്.
വിനയ് റായ്, സായ് കുമാർ, കരുണാസ്, ബോസ് വെങ്കട്ട്, രമേഷ് തിലക്, കാളി വെങ്കട്ട്, വിവേക് പ്രസന്ന, സച്ചിൻ ഖേദേക്കർ, സക്കീർ ഹുസൈൻ, തങ്കദുരൈ, മാരൻ, കെപിവൈ ധീന, അപൂർവ സിംഗ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം എം എസ് പ്രഭു, റിച്ചാർഡ് എം നാഥൻ എന്നിവരാണ് നിർവ്വഹിച്ചത്. സംഗീതം: ദിബു നൈനാൻ തോമസ്, കലാസംവിധാനം: റെംബോൺ, എഡിറ്റിംഗ്: സാൻ ലോകേഷ്, ഡോൾബി അറ്റ്‌മോസ് മിക്സ്: ടി ഉദയകുമാർ, ശബ്‍ദ രൂപകൽപ്പന: സിങ്ക് സിനിമ, പിആർഒ: ആതിര ദിൽജിത്ത്.










0 comments