ad
Deshabhimani

അടിയന്തരാവസ്ഥയുടെ മുറിവുകളെ ഓര്‍മിപ്പിച്ച ‘തന്തപ്പേര്’; മെൽബൺ ചലച്ചിത്രമേളയിലേക്ക്

 "തന്തപ്പേര്‌'
വെബ് ഡെസ്ക്

Published on Jul 17, 2026, 03:46 PM | 1 min read

കൊച്ചി: ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം ‘തന്തപ്പേര് – ലൈഫ് ഓഫ് എ ഫാലസ്’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ‘ഇന്ത്യൻ ഇൻഡിജിനസ് സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ രാജ്യാന്തര പ്രീമിയർ കൂടിയാണിത്.


കേരളത്തിലെ ചോലനായ്ക്ക ഗോത്രസമൂഹത്തിന്റെ ജീവിതവും ഭാഷയും ചരിത്രാനുഭവങ്ങളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഏഷ്യയിലെ അവസാന ഗുഹാവാസി സമൂഹങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചോലനായ്ക്കരുടെ ഭാഷയിൽ പൂർണമായി നിർമിച്ച ആദ്യചലച്ചിത്രം കൂടിയാണ് ‘തന്തപ്പേര്’. ഗോത്രസമൂഹത്തിൽനിന്നുള്ളവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഗോത്രത്തിൽ സ്ത്രീകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഭാര്യ ബെല്ലയോട് അമിതമായ ഉടമസ്ഥതാബോധവും നിയന്ത്രണവും പുലർത്തുന്ന നരി എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് കഥ. നരിയെ ഉപേക്ഷിച്ച് ബെല്ല പൂമാലയ്ക്കൊപ്പം പോകുന്നതോടെ അയാളുടെ വ്യക്തിജീവിതവും സ്വത്വബോധവും പ്രതിസന്ധിയിലാകുന്നു.


അടിയന്തരാവസ്ഥക്കാലത്ത് ആദിവാസികൾക്കുമേൽ സർക്കാർ നടത്തിയ നിർബന്ധിത വന്ധ്യംകരണങ്ങളുടെ ഓർമകളും അതുണ്ടാക്കിയ തലമുറകളായുള്ള മുറിവുകളും ചിത്രത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാകുന്നു. പാരമ്പര്യം, പുരുഷാധിപത്യം, പുരുഷാഭിമാനം, സ്ത്രീസ്വാതന്ത്ര്യം, സ്വത്വാന്വേഷണം എന്നിവയാണ് ചിത്രം ചർച്ചചെയ്യുന്നത്.



ബെല്ലക്കരിയൻ മനീഷ്, ചിഞ്ചിന ഭാമിനി, അയ്യപ്പൻ പൂച്ചപ്പാറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചോലനായ്ക്ക സമൂഹവുമായി വർഷങ്ങളായി അടുത്ത് പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണൻ ആവള, അവരുമായി സഹകരിച്ചാണ് ചിത്രം വികസിപ്പിച്ചത്.


2025ലെ 30–ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘തന്തപ്പേര്’ പ്രേക്ഷക പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും നേടിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരവും ചിത്രത്തിന് ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home