ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി; കുരുക്കായി ട്രംപിന്‍റെ 'പബ്ലിക് ചാർജ്' ഇമിഗ്രേഷൻ നിയമം

വാഷിങ്ടൺ: 'പബ്ലിക് ചാർജ്' ഇമിഗ്രേഷൻ നിയമം വീണ്ടും നടപ്പാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. അമേരിക്കയിൽ വർഷങ്ങളായി ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് യുഎസിന്റെ ഈ നീക്കം വലിയ തിരിച്ചടിയാകും.
താൽക്കാലിക വിസകളിൽ അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ് നയം. എന്നാൽ, വിദേശികൾ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് കർശനമായി പരിശോധിക്കാനാണ് പബ്ലിക് ചാർജ്' ഇമിഗ്രേഷൻ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ക്ഷേമപദ്ധതികളെ ആശ്രയിക്കരുതെന്നുമാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. ഇനി മുതൽ സർക്കാർ നൽകുന്ന സഹായത്തിന് അപേക്ഷകർ അർഹരാണോ എന്നത് പരിശോധിക്കുന്നത് ഗ്രീൻ കാർഡ് അപേക്ഷകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
2019 ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഈ നിയമം വിപുലീകരിച്ചത്, എന്നാൽ പിന്നീട് ബൈഡൻ ഭരണകൂടം ഈ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. അതേസമയം, ട്രംപ് ഭരണകൂടെ അമേരിക്കൻ നിയമങ്ങളിലെ ദീർഘകാലമായുള്ള വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, അപേക്ഷകർ തങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത തെളിയിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. യുഎസിൽ ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്.











0 comments