പുരി രഥയാത്ര: തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണം വ്യാജമെന്ന് ഒഡീഷ സർക്കാർ

ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചുവെന്ന പ്രചാരണം തള്ളി ഒഡീഷ സർക്കാർ. കനത്ത മഴയിലും എട്ടു മുതൽ ഒമ്പത് ലക്ഷം വരെ ഭക്തർ പങ്കെടുത്ത ചടങ്ങുകൾ അതീവ സുരക്ഷിതമായും ക്രമമായും നടന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശവാദമുയർത്തി.
രഥയാത്രയ്ക്കിടെ രണ്ട് ഭക്തർ മരിച്ചത് സത്യമാണെങ്കിലും, അത് തിക്കിലും തിരക്കിലോ ക്രമീകരണങ്ങളിലെ പാളിച്ച മൂലമോ അല്ലെന്നാണ് സർക്കാരിന്റെ വാദം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾ പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്നും, 35 വയസ്സിന് മുകളിലുള്ള മറ്റൊരാൾ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്.
ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ അധികൃതർക്ക് സാധിച്ചിരുന്നു. മഴയെത്തുടർന്നുണ്ടായ ക്ഷീണം, നിർജലീകരണം, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഏഴുപേരെ ആശുപത്രിയിലേക്ക് മാറ്റുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു.
സ്‌പെഷ്യൽ റെസ്‌ക്യൂ യൂണിറ്റ് ഉടൻ തന്നെ അപകടസ്ഥലത്തെത്തി തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഭക്തരെ ഒഴിപ്പിച്ചിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തിരക്കേറിയ സ്ഥലത്തെ ഇത്തരം അപകടങ്ങൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് വാർത്തകൾ വ്യാജമാണെന്ന് കാണിക്കുന്ന സർക്കാരിന്റെ ഈ വാദങ്ങൾ.











0 comments