ഭൂമി രേഖകൾ പൗരത്വത്തിനുള്ള തെളിവല്ല; നിർണ്ണായക നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ഭൂമി രേഖകൾ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ എന്നാരോപിച്ച് തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നസീർ മൊള്ള എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.
വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ വസ്തുവകകൾ വാങ്ങാൻ നിയമപരമായി സാധിക്കും. എന്നാൽ, അങ്ങനെ വസ്തു വാങ്ങുന്നത് ഒരാളെ ഇന്ത്യൻ പൗരനാക്കുന്നില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തടവുകാരനായ നസീർ മൊള്ള ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ ഹാജരാക്കിയ ഭൂമി രേഖകൾ മതിയാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തടവുകാരൻ വിദേശിയാണെന്ന് സമ്മതിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, തടവുകാരൻ ഇന്ത്യൻ പൗരനാണെന്ന് വാദിക്കുന്ന അഭിഭാഷകൻ, കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടുകയായിരുന്നു. ജൂലൈ 20-നകം പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകൾ ഹാജരാക്കാൻ കോടതി അവസരം നൽകിയിട്ടുണ്ട്.
പൗരത്വ വിഷയത്തിൽ സമാനമായ നിരീക്ഷണം നേരത്തെയും വിവിധ കോടതികൾ നടത്തിയിട്ടുണ്ട്. പാസ്‌പോർട്ടുകൾ പൗരത്വത്തിനുള്ള അന്തിമ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരും മുൻപ് വ്യക്തമാക്കിയിരുന്നു. പാസ്‌പോർട്ട് കൈവശമുള്ളത് ഒരാൾ ഇന്ത്യൻ പൗരനാണെന്നതിന് കൃത്യമായ തെളിവല്ലെന്ന് 2013-ലെ ഒരു വിധിയിൽ ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.











0 comments