മനുഷ്യ-കാട്ടാന സംഘർഷം; കുറഞ്ഞ ചെലവിൽ എഐ ഉപകരണം വികസിപ്പിച്ച് പതിനെട്ടുകാരൻ

പ്രതീകാത്മക ചിത്രം
റാഞ്ചി: മനുഷ്യ-കാട്ടാന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നൂതനമായ എഐ അധിഷ്ഠിത ഉപകരണം വികസിപ്പിച്ച് പതിനെട്ടുകാരനായ അവി മോഹൻ കുമാർ ശുക്ല. ജാർഖണ്ഡിലെ വനമേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അവി 'ഇന്നോബോക്സ്' (Innobox) എന്ന ഉപകരണം രൂപകല്പന ചെയ്തത്.
പദ്ധതിക്ക് സംസ്ഥാന വനം വകുപ്പിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിൽ സിസ്മിക് സെൻസറുകൾ, റഡാർ, എഐ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 80-85 ശതമാനം കൃത്യതയോടെ ആനകളെയും മറ്റ് വന്യമൃഗങ്ങളെയും തിരിച്ചറിയാൻ ഈ ഉപകരണത്തിന് സാധിക്കും.
പഴയകാല മുന്നറിയിപ്പ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആനകളെപ്പോലുള്ള വലിയ മൃഗങ്ങളെ തിരിച്ചറിയുമ്പോൾ മാത്രമേ ഇതിലെ സൈറൺ മുഴങ്ങുകയുള്ളൂ. ഇത് തെറ്റായ അലാറങ്ങൾ ഒഴിവാക്കാനും ബാറ്ററി ലാഭിക്കാനും സഹായിക്കുന്നു. റാഞ്ചിയിലെ ഒരു സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ ഐഐഎം റാഞ്ചിയുടെ 'യങ് ചേഞ്ച് മേക്കർ' പ്രോഗ്രാമിൽ പങ്കെടുത്തതാണ് അവിക്ക് ഈ ആശയത്തിലേക്ക് വഴിയൊരുക്കിയത്.
രാസബേദ ഗ്രാമത്തിലെ കർഷകർക്ക് കാട്ടാനകൾ മൂലം നേരിടേണ്ടി വരുന്ന ദുരിതം നേരിൽ കണ്ടതോടെയാണ് അവി ഇതിനായി ഗവേഷണം തുടങ്ങിയത്. ഇദ്ദേഹം നേരത്തെ വികസിപ്പിച്ച ലളിതമായ ഉപകരണം ഗ്രാമത്തിലെ 35 കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. അവിയുടെ കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് 10 അത്യാധുനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഒരു ലക്ഷം രൂപ അനുവദിച്ചു.
നിലവിൽ പലമാവു ടൈഗർ റിസർവിൽ അന്തിമഘട്ട പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്റ്റിൽ റാഞ്ചി ജില്ലയിൽ പൈലറ്റ് പ്രോജക്റ്റായി ഉപകരണം സ്ഥാപിക്കാനാണ് തീരുമാനം. 2019-20 സാമ്പത്തിക വർഷം മുതൽ ജാർഖണ്ഡിൽ 474 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ, വനം വകുപ്പിന്റെ മൂന്നടുക്കുള്ള സുരക്ഷാ പദ്ധതിയിൽ ഏറ്റവും താഴത്തെ തലത്തിൽ (നെറ്റ്‌വർക്ക്, പവർ സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ) അവി വികസിപ്പിച്ച ഈ ഉപകരണങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം.










0 comments