മേലുദ്യോഗസ്ഥരുടെ മാനസികപീഡനം, ജീവനൊടുക്കുന്നുവെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കാർ പുഴയിലേക്ക് വീണ് അധ്യാപകനും മക്കളും മരിച്ചു

ഛത്രപതി സംഭാജിനഗർ : മഹാരാഷ്ട്രയിൽ അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും മരിച്ചു. മക്കളെയും കൊണ്ട് അധ്യാപകൻ ആത്മഹത്യ ചെയ്തതാണെന്ന് സംശമുള്ളതായി പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഹിമായത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ സുനിൽ മോറെ (42), മകൾ സാറ (12), മകൻ സുമിത് (8) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരി തകർത്താണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മേലുദ്യോഗസ്ഥരിൽ നിന്നും താൻ കടുത്ത മാനസിക പീഡനം നേരിടുന്നുവെന്നും അതിനാൽ മക്കളെയും കൊണ്ട് മരിക്കാൻ പോവുകയാണെന്നും സുനിൽ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. സംഭവസമയത്ത് സുനിലിന്റെ ഭാര്യ വീട്ടിലായിരുന്നു.
മൂന്ന് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അധ്യാപകന്റെ വാട്സ്ആപ്പ് സ്റ്റാസ് സംബന്ധിച്ച് അന്വേഷണമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.











0 comments