വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് സംശയം

പ്രതീകാത്മക ചിത്രം
ബല്ലാരി: വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരനെ മരിച്ച നിലയിൽ കണ്ടെത്തി. ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂലിനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു നബി റസൂലിന്റെ വിവാഹം നടന്നത്. വിവാഹ സൽക്കാര ചടങ്ങുകൾക്ക് ശേഷം രാത്രി 11:30 ഓടെ ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെത്തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും ഇയാൾ തിരിച്ചെത്തിയില്ല.
തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ വീടിന് സമീപം നബി റസൂലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നബി റസൂലിനെ കൊലപ്പെടുത്തിയതാണ് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നബി റസൂലിന്റെ ശരീരം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിയ നിലയിലാണ്.
വിവാഹമോചിതയായ യുവതിയുമായി നബി റസൂൽ പ്രണയത്തിലായിരുന്നു. മുൻപ് ഇരുവരും വീടുവിട്ട് ഓടിപ്പോയിരുന്നുവെങ്കിലും, പിന്നീട് ഇരു കുടുംബങ്ങളും ഇവരുടെ വിവാഹം നടത്തിക്കൊടുക്കാൻ സമ്മതിക്കുകയായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നതെങ്കിലും, യുവതിയുടെ കുടുംബത്തിലെ ചിലർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നതായാണ് സൂചന. പ്രണയവിവാഹത്തോടുള്ള ഈ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
ഇതൊരു ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സംഭവത്തിൽ ബല്ലാരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. നവവരന്റെ കൊലപാതകത്തെത്തുടർന്ന് സമതാ നഗർ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.











0 comments