ഗുജറാത്തിൽ തീവ്രവാദ സംഘത്തെ പിടികൂടി: അഞ്ച് ജെയ്‌ഷെ ഭീകരർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ ജെയ്‌ഷെ മുഹമ്മദ് ഭീകര സഘവുമായി ബന്ധമുളള അഞ്ച് പേർ അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശി ബിലാൽ ഷേര (24), പഠാൻ സ്വദേശികളായ മുഹമ്മദ് അയ്യൂബ് കദിവാൾ (22), മുഹമ്മദ് അയ്യൂബ് സൻസാര (20), മുഹമ്മദ് ഹസൻ ഹനീഫ്ഭായ് കർദിയ (20), ബനസ്‌കന്ത സ്വദേശി ഷാഫി റയീസ് മുഖി (21) എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
നേരത്തെ അറസ്റ്റിലായ മുഹമ്മദ് അമിൻ ഷേരയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതികളെ മെഹ്‌സാന ജില്ലയിലെ കാഡി കോടതി എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതികൾ ഐഇഡി നിർമിക്കാനും അത് ഉപയോഗിച്ച് സ്‌ഫോടനങ്ങൾ നടത്താനും പരിശീലനം നേടിയിരുന്നതായാണ് വിവരം. ബോംബ് നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഓൺലൈനായും നേരിട്ടും ഇവർ സംഘടിപ്പിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പൈപ്പുകളെക്കുറിച്ചും വയറുകളെക്കുറിച്ചും പ്രതികൾ ഗവേഷണം നടത്തിയിരുന്നുവെന്നും എടിഎസ് പറഞ്ഞു.
മദ്രസ വിദ്യാർഥികളെ ജിഹാദിലേക്ക് ആകർഷിക്കുന്നതിനായി മൂന്ന് റിക്രൂട്ട്‌മെന്റ് മീറ്റിംഗുകൾ ഇവർ നടത്തിയതായും ആരോപണമുണ്ട്. നേരത്തെ ജൂലൈ 2-ന് 'ദാറുൽ ഇസ്ലാം ഗുജറാത്ത് ജയ്ഷ്-ഇ-മുഹമ്മദ്' എന്ന പേരിൽ പ്രവർത്തിച്ച എട്ട് പേരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ഭീകര സംഘടനയുടെ പതാക, 1.30 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു.
നിലവിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ, ബിഎൻഎസ് എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുന്നു.











0 comments