ഫിഫ ലോകകപ്പ് ഫൈനൽ: സമാപന ചടങ്ങിൽ താരപ്പൊലിമ; ചരിത്രത്തിലാദ്യമായി ഹാഫ് ടൈം ഷോയും

Photo Credit:FIFA
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ സമാപനത്തിലേക്ക് ലോകം ഉറ്റുനോക്കുമ്പോൾ, ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടും.
48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ആദ്യ ലോകകപ്പിന്റെ സമാപന ചടങ്ങുകൾ അതീവ ഗംഭീരമാക്കാനാണ് ഫിഫയുടെ തീരുമാനം. മത്സരത്തിന് മുൻപായി ലോകത്തെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന സമാപന ചടങ്ങുകൾ നടക്കും.
സമാപന ചടങ്ങും താരപ്പൊലിമയും
ലൗറ പോസിനി, നിക്കോൾ ഷെർസിംഗർ, റോബി വില്യംസ്, ഐഷോസ്പീഡ് തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരം ടോം ക്രൂയിസും ചടങ്ങിൽ അതിഥിയായി എത്തും. മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഗായിക ജെന്നിഫർ ഹഡ്‌സൺ അമേരിക്കൻ ദേശീയ ഗാനം ആലപിക്കും.
സംഗീതം, സംസ്കാരം, ഫുട്ബോൾ എന്നിവ ഒത്തുചേരുന്ന ഒരു വലിയ ആഘോഷമായിരിക്കും ഈ സമാപന ചടങ്ങെന്ന് ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൈമോ ഷിർഗി പറഞ്ഞു.
ആദ്യമായി ഫിഫ ലോകകപ്പ് ഫൈനൽ ഹാഫ് ടൈം ഷോ
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിനിടയിൽ 25 മിനിറ്റ് നീളുന്ന ഒരു ഹാഫ് ടൈം ഷോ ഉണ്ടായിരിക്കും. 'ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടി'നെ സഹായിക്കുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും ഫുട്ബോൾ അവസരങ്ങളും നൽകുന്നതിനായി 100 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ ക്യൂറേറ്റ് ചെയ്യുന്ന ഈ ഷോയിൽ മഡോണ, ഷാക്കിറ, ജസ്റ്റിൻ ബീബർ, ബിടിഎസ് തുടങ്ങിയ ആഗോള സൂപ്പർ താരങ്ങൾ അണിനിരക്കും.
സമയം
ഞായറാഴ്ച (ജൂലൈ 19) നടക്കുന്ന ഫൈനലിൽ ഇന്ത്യൻ സമയം രാത്രി 11:00-ന് സമാപന ചടങ്ങുകൾ ആരംഭിക്കും. കിക്കോഫിന് 90 മിനിറ്റ് മുൻപാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12:30-നാണ്.










0 comments