ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ള; മുൻ ക്ഷേത്ര ഓഫീസര്‍ അറസ്റ്റില്‍

ന്യൂഡൽഹി : ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ഒരു അറസ്റ്റ് കൂടി. മുൻ ക്ഷേത്ര ഓഫീസറായിരുന്ന രാജേന്ദ്ര ചൗഹാനെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാജേന്ദ്ര ചൗഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാളാണ് രാജേന്ദ്ര ചൗഹാൻ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവ കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതി(ബികെടിസി) ചെയർമാനും ബിജെപി നേതാവുമായ ഹേമന്ത് ദ്വിവേദിയുടെ സഹായിയും ക്ഷേത്ര ജീവനക്കാരനുമായ പ്രമോദ് നൗട്ടിയാലിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റും ഉത്തരാഖണ്ഡ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രത്തിലെ വഴിപാടുകൾ രേഖപ്പെടുത്തുന്ന രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്, ക്ഷേത്ര ട്രഷറർ സന്ദേശ് മേത്തയെയും സ്ഥലം മാറ്റുന്ന നടപടി ട്രസ്റ്റ് കൈകൊണ്ടിരുന്നു.











0 comments