കൊൽക്കത്തയിൽ നാഷണൽ ഷൂട്ടിംഗ് താരത്തെ കാണാനില്ല; പതിനഞ്ചുകാരിക്കായി തിരച്ചിൽ ഊർജ്ജിതം

ദമയന്തി സെൻ | Photo Credit:NDTV
കൊൽക്കത്ത: കൊൽക്കത്തയിൽ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയിൽ താമസിക്കുന്ന ദമയന്തി സെന്നിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ കാണാതായതായാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
ദേശീയ തലത്തിലുള്ള ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദമയന്തി, ഷൂട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ദമയന്തി പുറത്തുപോയത്.
എന്നാൽ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഷൂട്ടിംഗ് അസോസിയേറ്റ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി വീടുവിടുമ്പോൾ മൊബൈൽ ഫോൺ കൈയിലുണ്ടായിരുന്നു.
ഹൗറ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യാഴാഴ്ച പെൺകുട്ടി നാലാം പ്ലാറ്റ്‌ഫോമിനും അഞ്ചാം പ്ലാറ്റ്‌ഫോമിനും ഇടയിൽ നിൽക്കുന്നത് പതിഞ്ഞിട്ടുണ്ട്. ഇതാണ് ദമയന്തിയെ ഒടുവിലായി കണ്ട സ്ഥലം.
സ്റ്റേഷനിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ദമയന്തിയുടെ തിരോധാനം വളരെ ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തന്റെ മകളെ കാണാനില്ലെന്ന് ദമയന്തിയുടെ അമ്മ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തി. പിങ്ക് നിറത്തിലുള്ള ഹാഫ് ടീ-ഷർട്ടും ഹാഫ് പാന്റുമാണ് പെൺകുട്ടി ധരിച്ചിരുന്നത്.
വളരെ അച്ചടക്കമുള്ള ജീവിതരീതിയാണ് ദമയന്തി പിന്തുടർന്നിരുന്നതെന്നും, വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല.











0 comments