കാത്തിരിപ്പുകൾക്ക് വിരാമം ! ഒടുവിൽ 'ജനനായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നു; റിലീസ് തീയതി പുറത്ത്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ജനപ്രിയ നടനുമായ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക്. മാസങ്ങൾ നീണ്ട സെൻസർ ബോർഡ് തർക്കങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ചിത്രം ജൂലൈ 23-ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് വിവരം.
എച്ച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായി ഉണ്ടായ കടുത്ത തർക്കങ്ങളെ തുടർന്ന് ചിത്രത്തിന്റെ സെൻസറിങ് നീണ്ടുപോവുകയായിരുന്നു.
അടുത്തിടെ സെൻസർ ബോർഡ് ചിത്രത്തിന് 'A' സർട്ടിഫിക്കറ്റ് നൽകി പ്രദർശനാനുമതി നൽകിയതോടെയാണ് റിലീസിന് വഴിയൊരുങ്ങിയത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് വൈകിയതിനിടയിലാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.











0 comments