സർക്കാർ വിരുദ്ധ പരാമർശങ്ങൾ രാജ്യദ്രോഹക്കേസായി കാണാനാകില്ല: പൂനെ കോടതിയുടെ സുപ്രധാന വിധി

പൂനെ: സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് പൂനെ സെഷൻസ് കോടതി. മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം പറയുന്നതിനെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനോട് ഉപമിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
എൻസിപി (ശരദ് പവാർ വിഭാഗം) സോഷ്യൽ മീഡിയ വിഭാഗം സംസ്ഥാന മേധാവി മഹാദേവ് ബാൽഗുഡെയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന പരാമർശം. സർക്കാരിന്റെ നടപടികളെ വിമർശിക്കാനും അഭിപ്രായം പറയാനും ഓരോ പൗരനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതി രാജ്യത്തിനെതിരെ യുദ്ധം പ്രേരിപ്പിച്ചതായോ, ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടത്തിലാക്കുന്ന പ്രവർത്തനം നടത്തിയതായോ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും, നക്‌സൽ അനുകൂല ഉള്ളടക്കം പങ്കുവെച്ചുവെന്നുമാണ് മഹാദേവ് ബാൽഗുഡെയ്‌ക്കെതിരെയുള്ള ആരോപണം.
രാജ്യദ്രോഹം പോലുള്ള ഗുരുതര കുറ്റങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള അതിരുകൾ സംബന്ധിച്ച ചർച്ചകൾക്കിടെ, കോടതിയുടെ ഈ പരാമർശം നിയമവൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. ജനാധിപത്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ള പൗരന്റെ അവകാശത്തെ കോടതി എടുത്തുപറയുന്നു.











0 comments