ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്‌ലിഫ് വിടവാങ്ങി

പാരിസ്: ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ജിപ്സി സംസ്കാരത്തെ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് (77) അന്തരിച്ചു. ഫ്രാൻസിലെ ആർലെസിൽ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം.
സാധാരണക്കാരുടെ ജീവിതത്തോട് താല്പര്യം കാണിക്കുകയും രാജ്യാതിരുകൾ മായ്ച്ചുകളയുകയും ചെയ്യുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.
ജിപ്സി സംസ്കാരത്തെ ആസ്പദമാക്കി ഇരുപതിലധികം സിനിമകൾ സംവിധാനം ചെയ്തു. 1993-ൽ പുറത്തിറങ്ങിയ ലാച്ചോ ഡ്രോം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യ മുതൽ സ്പെയിൻ വരെ വ്യാപിച്ചുകിടക്കുന്ന റോമൻ സംഗീത പാരമ്പര്യത്തെ ദൃശ്യവൽക്കരിച്ച ഈ ചിത്രം കാൻ ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടി. 1997-ൽ പുറത്തിറങ്ങിയ ഗാഡ്‌ജോ ഡി ലോ എന്നചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2004-ൽ പുറത്തിറങ്ങിയ എക്‌സൈൽസ് എന്ന ചിത്രത്തിന് കാനിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
1948-ൽ അൾജീരിയയിലാണ് മിഷേൽ ദഹ്‌മാനി എന്ന ടോണി ഗാറ്റ്‌ലിഫ് ജനിച്ചത്. അൾജീരിയൻ സ്വാതന്ത്ര്യസമര കാലത്ത് 1960-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി. അറുപതുകളുടെ അവസാനം നടൻ മിഷേൽ സിമോണിന്റെ ശുപാർശയോടെ പാരിസിനടുത്തുള്ള ജർമെയ്ൻ-എൻ-ലേയിൽ നാടകം പഠിച്ചു. നാടകരംഗത്തെ ദീർഘമായ പ്രവർത്തനങ്ങൾക്കു ശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിയുന്നത്. തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.









0 comments