നടതുറക്കൽ നാളെ
മണർകാട് കത്തീഡ്രലിൽ റാസ ഇന്ന്

എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യുന്നു
മണർകാട്
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനമായ ശനിയാഴ്ച പൊതുസമ്മേളനം നടന്നു. സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് അധ്യക്ഷനായി. കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണവും ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശവും നൽകി. ജെ മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്ത് എഴുതിയ 'ജെൻസി ആൻഡ് ആൽഫയോട് മണവത്തച്ചൻ' പുസ്തകം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനംചെയ്‌തു. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിർമിച്ച പുതിയ ബ്ലോക്കും മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ നവീകരിച്ച കാഷ്വാലിറ്റിയും ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനംചെയ്‌തു. മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന വീടുകളുടെ അടിസ്ഥാന ശിലാ വിതരണം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. നവാഭിഷിക്തനായ ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെയും കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട മണർകാട് പള്ളി സഹവികാരി കാലായിൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പയെയും മുൻ മന്ത്രി വി എൻ വാസവൻ അനുമോദിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെ മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്ത്, പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, ട്രസ്റ്റി ഇ വി കുര്യാക്കോസ് ഇടച്ചേരിൽ എന്നിവർ സംസാരിച്ചു. തിങ്കൾ പകൽ 11.30ന് കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ കാർമിത്വത്തിൽ ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് തിങ്കളാഴ്ച നടക്കുന്ന നടതുറക്കൽ ശുശ്രൂഷ. തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. മണർകാട് കത്തീഡ്രലിൽ ഇന്ന് കുരിശുപള്ളികളിലേക്കുള്ള റാസ ഞായറാഴ്ച നടക്കും. പകൽ 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. രണ്ടിനാണ് കുരിശുപള്ളികളിലേക്കുള്ള റാസ. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയുംചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ച് റാസ തിരികെ വലിയപള്ളിയിലെത്തും.










0 comments