പ്രണവ് 'തൂക്കി'യെന്ന് പ്രേക്ഷകർ; ഡീയസ് ഈറെ ത്രില്ലടിപ്പിച്ചോ?

കൊച്ചി: ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെയാണ് ഇപ്പോൾ ചർച്ചാവിഷയം. സൈക്കോളജിക്കൽ ഹൊറർ ജോണറിലിറങ്ങിയ ചിത്രം ശരിക്കും ഞെട്ടിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ചിത്രത്തിൽ രോഹൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നരീതിയിലാണ് ചിത്രത്തിന്റെ മേക്കിങ് എന്ന് ട്രെയിലറിൽ തന്നെ സൂചനകളുണ്ടായിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പമോ, ഒരു പടി മുകളിലോ പ്രേക്ഷകരെ ആകർഷിച്ചത് സിനിമയുടെ മ്യൂസിക് തന്നെ എന്നതിൽ തർക്കമില്ല. സീനുകൾക്കിണങ്ങിയ തരത്തിൽ സംഗീതത്തെ ലയിപ്പിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ നിശബ്ദത പോലും ഭീകരത സൃഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ഷെഹ്‌നാദ് ജലാലിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും എം ആർ രാജാകൃഷ്ണന്റെ സൗണ്ട് മിക്‌സിങ്ങും സിനിമയുടെ മൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതിപുലർത്തിയെന്ന അഭിപ്രായമുണ്ട്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും പിന്നാലെ 'ക്രോധത്തിൻ്റെ ദിനം' അഥവാ ഡീയസ് ഈറെയും പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് ട്രെൻഡ് സൂചിപ്പിക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകർ
മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി
നിങ്ങൾ ഡീയസ് ഈറെ കണ്ടുവെങ്കിൽ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം കമന്റ് ചെയ്യൂ.










0 comments