'മകൾ ചോദിച്ചു എന്താണ് പേര് ?, പുഞ്ചിരിയോടെ അയാൾ പറഞ്ഞു മമ്മൂട്ടി'; കുറിപ്പുമായി ബേസിൽ

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ഓർമ പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ബേസിൽ കുടുംബത്തോടൊപ്പം മമ്മൂട്ടിയെ കണ്ട കാര്യം കുറിച്ചത്. മകൾ ഹോപ്പും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ചും ബേസിൽ പങ്കുവെച്ചു.
എന്റെ കൊച്ചു മകൾ അദ്ദേഹത്തെ നോക്കി നിഷ്‌കളങ്കമായി നിങ്ങളുടെ പേരെന്താണ്? എന്ന് ചോദിച്ചപ്പോൾ, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, മമ്മൂട്ടി. ആ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമ്മയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞെന്ന് ബേസിൽ കുറിച്ചു. മമ്മൂട്ടിയോടൊപ്പമുള്ള കുടുംബ ചിത്രങ്ങളും ബേസിൽ പങ്കുവെച്ചു.
പേസ്റ്റിന്റെ പൂർണ്ണരൂപം
ഒരു ഇതിഹാസത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള അപൂർവമായ ഭാഗ്യം ലഭിച്ചു. കുടുംബം എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു നിമിഷം. എന്റെ കുഞ്ഞ് മകൾ അദ്ദേഹത്തെ നോക്കി ചോദിച്ചു: “നിങ്ങളുടെ പേര് എന്താ?” അതിന് അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു: “മമ്മൂട്ടി.” ആ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമ്മയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞു. തന്റെ ക്യാമറയിൽ അദ്ദേഹം ഫോട്ടോകൾ എടുത്തു, ഹോപ്പിയും മമ്മൂക്കയും ചേർന്ന് അനവധി സെൽഫികൾ പകർത്തി.
ആ രണ്ട് മണിക്കൂർ അദ്ദേഹം ലോകത്തിന് ആരാണെന്ന് ഞങ്ങൾ മറന്നു, ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ അദ്ദേഹം തോന്നിപ്പിച്ചു. അത് വിവരിക്കാൻ പറ്റാത്തതാണ്. മമ്മൂക്ക, ഒരിക്കലും മറക്കാനാവാത്ത ഒരു വൈകുന്നേരം സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.










0 comments