'പൈറസി പ്രോത്സാഹിപ്പിക്കരുത്'; ഒരു സിനിമ അനേകം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലം: ജനനായകൻ വിഷയത്തിൽ പൂജ ഹെഗ്‌ഡെ

വിജയ് (ഇടത്) പൂജ ഹെഗ്‌ഡെ (വലത്)
ന്യൂഡൽഹി : വിജയ് നായകനാകുന്ന 'ജനനായകൻ' സിനിമയുടെ ദൃശ്യങ്ങൾ ചോർന്നതിൽ ആശങ്ക രേഖപ്പെടുത്തി നായിക പൂജ ഹെഗ്‌ഡെയും നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസും. ചിത്രത്തിലെ പ്രധാന രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തിയത്.
ഒരു സിനിമ എന്നത് അനേകം ആളുകളുടെ കഠിനാധ്വാനത്തിന്റെയും ക്രിയേറ്റീവ് റിസ്ക്കുകളുടെയും വ്യക്തിപരമായ ത്യാഗങ്ങളുടെയും ഫലമാണെന്ന് പൂജ ഹെഗ്‌ഡെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "വിജയ് സാറിന്റെ അവസാന ചിത്രം ശരിയായ രീതിയിൽ വലിയ സ്ക്രീനിൽ ഒരുമിച്ച് ആഘോഷിക്കേണ്ടതല്ലേ? അതുകൊണ്ട് പൈറസിയെ പ്രോത്സാഹിപ്പിക്കരുത്. സിനിമയും കലയും നിലനിൽക്കാൻ നമ്മൾ കാത്തിരിക്കണം," എന്ന് താരം ആരാധകരോട് അഭ്യർത്ഥിച്ചു.
ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ്സ്, വിജയുടെ ഇൻട്രോ സീൻ എന്നിവയുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് എഡിറ്റിങ് റൂമിൽ നിന്ന് റെക്കോഡ് ചെയ്തതാകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയ കെവിഎൻ പ്രൊഡക്ഷൻസ്, സിനിമയുടെ ഭൂരിഭാഗവും ചോർന്നതായി സ്ഥിരീകരിച്ചു.
വാട്സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും പകർപ്പവകാശ നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഫോറൻസിക് അന്വേഷണം ആരംഭിച്ചതായും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.










0 comments