ആശാനെ സിനിമേലെടുത്തേ... വിനീതിന്റെ 'കര'ത്തിലൂടെ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ വുകോമനോവിച്ച് വെള്ളിത്തിരയിലേക്ക്

കൊച്ചി: കരം എന്ന മലയാള സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഏറ്റവും ശ്രദ്ധ നേടിയത് അതിലെ ഒരു പുതുമുഖ താരമായിരുന്നു. മറ്റാരുമല്ല, ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരിൽ ജനപ്രിയതയില്‍ ഒന്നാമതായിരുന്ന ഇവാൻ വുകോമനോവിച്ചായിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തന്നെ വുകോമനോവിച്ചിനെ സിനിമയിൽ അവതരിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് വുകോമനോവിച്ച് 'കര'ത്തിലെത്തുന്നത്.
'നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ് ആശാനേ'; ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു, ആന്ദ്രേ നിക്കോളയായി ഇവാൻ വുകോമനോവിച്ചിനെ അവതരിപ്പിക്കുന്നു'- എന്നാണ് വിനീത് ശ്രീനിവാസൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് വർഷങ്ങൾക്ക് ശേഷം ഒരു ആക്ഷൻ ത്രില്ലറുമായെത്തുകയാണ് കരത്തിലൂടെ. ഇപ്പോഴിതാ വിനീതിന്റെ കരം പിടിച്ച് ഫുട്ബോൾ പരിശീലകൻ എന്ന ട്രാക്ക് മാറ്റി അഭിനയത്തിലേക്കെത്തിയിരിക്കുകയാണ് വുകോമനോവിച്ചും.
നോബിൾ ബാബു തോമസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിത്. ജോർജിയ, റഷ്യയുടെയും അസർബൈജാൻറെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. സെപ്തംബർ 25നാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.










0 comments