വെളിച്ചം ഓഫ്, ജീവിതവും ഓഫ്

കണ്ണൂർ എപ്പോൾ വൈദ്യുതി നിലയ്‌ക്കുമെന്നറിയില്ല. എന്നാണ് ഇൗ പ്രതിസന്ധി പരിഹരിക്കുമെന്നും നിശ്‌ചയമില്ല. എതൊക്കെ സമയം പവർകട്ട് ഉണ്ടാകുമെന്ന് പറയാൻ പോലും സർക്കാറിന് പറ്റുന്നില്ല. ജനങ്ങൾ ഇരുട്ടിൽ നട്ടംതിരിയുന്പോൾ നുണ ആവർത്തിച്ച് ഉറക്കത്തിലാണ് യുഡിഎഫ് ഭരണം. യുഡിഎഫ് വന്നാൽ ‘ഇരുണ്ടകാലം’ വരുമെന്ന് എൽഡിഎഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ നടപടികളില്ലാതെ ചാക്കുമായി പോയാൽ മാർക്കറ്റിൽനിന്ന് വൈദ്യുതി കിട്ടില്ലെന്നും മറ്റുമുള്ള പരിഹാസമാണ് ജില്ലക്കാരനായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉന്നയിക്കുന്നത്. ചരിത്രത്തിലില്ലാത്ത വിധം കെടുകാര്യസ്ഥതയാണ് മന്ത്രിയെന്ന നിലയിൽ സണ്ണി ജോസഫ് കാട്ടുന്നത്. ഇപ്പോഴുള്ളതിന് സമാനമായ ചുടും മഴക്കുറവും എൽനിനോ പ്രതിഭാസവും മുന്പും സംസ്ഥാനത്തുണ്ടായിരുന്നു. കഴിഞ്ഞ 10 വർഷം അതിന്റെ പേരിൽ വൈദ്യുതി മുടങ്ങിയില്ല. ഇപ്പോൾ മഴക്കുറവാണ് എന്ന് പരിതപിക്കുന്ന മന്ത്രിക്ക്, അക്കാര്യമൊന്നും അറിയാത്തതുമല്ല. പാതിരാത്രി വൈദ്യുതി വിതരണം നിലയ്‌ക്കുന്നത് ചെറിയ കുട്ടികളുള്ള വീടുകളിൽ വലിയ ദുരിതമാണ് സൃഷ്ടിച്ചത്. കടുത്ത ചൂടുമൂലം ഉറങ്ങാൻ കഴിയാത്ത കുട്ടികൾ നിലവിളിക്കുന്നു. കിടപ്പുരോഗികളുള്ള വീട്ടിലെ ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഹോട്ടൽ, പീടിക, മറ്റു വ്യവസായങ്ങൾ എന്നിവയ്‌ക്ക് പവർക്കട്ട് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് പലയിടത്തും പ്രവർത്തനം. അതുണ്ടാക്കുന്ന വരുമാന നഷ്ടം, സംരംഭം തന്നെ പൂട്ടുന്ന അവസ്ഥയിലെത്തിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.









0 comments