ad
Deshabhimani

സമൃദ്ധിയുടെ വരവറിയിച്ച് 
മാരിത്തെയ്യങ്ങൾ

 മാടായിക്കാവിൽ കെട്ടിയാടിയ മാരിത്തെയ്യങ്ങൾ
വെബ് ഡെസ്ക്

Published on Aug 02, 2025, 03:00 AM | 1 min read

പഴയങ്ങാടി

മഴ മാറിനിന്ന കർക്കടക മാസത്തിലെ പതിനാറാം നാളിൽ ചേങ്ങില-തുടി താളത്തിലുയർന്ന പാട്ടിനൊത്ത് ചുവടുവച്ച് മാടായിക്കാവിൽ മാരിത്തെയ്യങ്ങളിറങ്ങി. മാരി കലിയൻ, മാമായ കലിയൻ, മാരി കലിച്ചി, മാമായ കലിച്ചി, മാരിഗുളികൻ, മാമായ ഗുളികൻ എന്നിങ്ങനെ ആറു തെയ്യങ്ങളാണ് കെട്ടിയാടിയത്. ആധിയും വ്യാധിയുമകറ്റി സമൃദ്ധിക്ക് വഴിയൊരുക്കാൻ മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നുവെന്നാണ് ഐതിഹ്യം. വിശേഷ പൂജകൾക്കുശേഷം വെള്ളി ഉച്ചയോടെ അരിയും തിരിയും എത്തിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അവകാശികളായ തെക്കൻ പൊള്ള മുട്ടുകണ്ടിയിലെ ഗോപാലന്റെ കാർമികത്വത്തിലാണ് മാടായിക്കാവിൽ മാരിത്തെയ്യം കെട്ടിയാടിയത്. തെയ്യം കലാകാരനും ചിമ്മാനക്കളി ആചാര്യനുമായ പരേതനായ കൊയിലേര്യൻ കുമാരന്റെ ശിഷ്യൻ ചെറുകുന്നിലെ സി എച്ച് ബാബുവും സംഘവുമാണ് തെയ്യക്കോലം കെട്ടിയത്. വൈകിട്ട്പഴയങ്ങാടിപ്പുഴയിലിറങ്ങിയതോടെ തെയ്യങ്ങൾക്ക് സമാപനമായി. മൊട്ടാമ്പ്രം, വെങ്ങര എന്നിവിടങ്ങളിൽ സമുദായ സംഘങ്ങളുടെ നേതൃത്വത്തിലും തെയ്യങ്ങൾ കെട്ടിയാടി. മാരിത്തെയ്യം കാണാൻ നിരവധിപ്പേരാണ് വെള്ളിയാഴ്ച രാവിലെ മുതൽ മാടായിക്കാവിലെത്തിയത്. പായസവിതരണവും അന്നദാനവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home