ചികിത്സാപ്പിഴവ്
പയ്യന്നൂർ ബിഎംഎച്ചിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കുട്ടിയുടെ ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എരമം സ്വദേശിയുടെ ഒന്നരവയസ്സുള്ള കുട്ടിയുടെ ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യന്നൂർ, പെരിങ്ങോം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്യത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി വിഷ്ണുപ്രസാദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി പി അനിഷ, പി പി സിദിൻ, സി വി രഹിനേജ്, പി നിതിൻ, സി ഷിജിൽ എന്നിവർ സംസാരിച്ചു കളിക്കുന്നതിനിടെ വീണ് താടിയിലേറ്റ ചെറിയ മുറിവുമായാണ് രക്ഷിതാക്കൾ പയ്യന്നൂരിലെ ആശുപത്രിയിൽ കഴിഞ്ഞ ഞായറാഴ്ച ചികിത്സയ്ക്ക് എത്തിയത്. മുറിവ് തുന്നുന്നതിനായി അനസ്തേഷ്യ നൽകാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, അനസ്‌തേഷ്യ നൽകിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.
ഡോക്‌ടർക്കെതിരേ കേസെടുത്തു
പയ്യന്നൂർ
കുട്ടിയുടെ ചികിത്സയിൽ പിഴവുണ്ടായെന്ന പരാതിയിൽ അനസ്‌തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാൾക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ ബന്ധു എരമത്തെ കെ രാജീവന്‍ നല്‍കിയ പരാതിയിലാണിത്. മുറിവിന് തുന്നലിടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി വേദനയാല്‍ കരഞ്ഞതിനാലാണ് അനസ്തേഷ്യ നല്‍കേണ്ടിവന്നതെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍, അനസ്‌തേഷ്യ നല്‍കിയതിലെ പിഴവുകാരണം കുട്ടിയുടെ തലച്ചോറിന് തകരാര്‍ സംഭവിച്ചതായാണ് ബന്ധുവിന്റെ പരാതി.











0 comments